ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനം ഡി. കെ. ശിവകുമാറിന് നൽകണമെന്ന ആവശ്യത്തിനെതിരെ സിദ്ധരാമയ്യ പക്ഷം. സംസ്ഥാനത്ത് അഹിന്ദ റാലി നടത്തുമെന്ന് സിദ്ധരാമയ്യയുടെ അനുയായികൾ അറിയിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി ഡി.കെ.ശിവകുമാറിനെ നിയമിക്കണമെന്ന വിശ്വ വൊക്കലിഗര മഹാസംസ്ഥാന മഠത്തിലെ ചന്ദ്രശേഖര സ്വാമിയുടെ ആവശ്യത്തിൽ കർണാടക രാഷ്‌ട്രീയം ചൂടുപിടിച്ചിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാനത്തെ അഹിന്ദ (പിന്നാക്ക വിഭാഗങ്ങൾ) പ്രവർത്തകർ സിദ്ധരാമയ്യക്ക് പിന്തുണ പ്രഖ്യാപിക്കുകയും ഇത്തരത്തിൽ എന്തെങ്കിലും നീക്കത്തിന് തുടക്കമിട്ടാൽ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അറിയിച്ചത്.
അൽപസംഖ്യാതരു (ന്യൂനപക്ഷങ്ങൾ), ഹിന്ദുലിദവരു (പിന്നാക്ക വിഭാഗങ്ങൾ), ദലിതരു (ദലിതർ) എന്നിവർക്കുവേണ്ടി നിലകൊള്ളുന്ന അഹിന്ദ പ്രസ്ഥാനത്തിന്റെ നേതാവാണ് സിദ്ധരാമയ്യ.
സംസ്ഥാനത്ത് കോൺഗ്രസിനെ അധികാരത്തിലെത്തിക്കുന്നതിൽ അഹിന്ദ നിർണായക പങ്ക് വഹിച്ചതായി അഹിന്ദ സംസ്ഥാന പ്രസിഡൻ്റ് പ്രഭുലിംഗ ദൊഡ്ഡമണി പറഞ്ഞു. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 15 ശതമാനം വരുന്ന വൊക്കലിഗ സമുദായത്തിന്റെ സ്വാധീനമുള്ള നേതാവാണ് ഡി.കെ. ശിവകുമാർ. കുറുബ സമുദായത്തിൽ നിന്നുള്ള നേതാവാണ് സിദ്ധരാമയ്യ. ഓഗസ്റ്റിൽ സിദ്ധരാമയ്യയുടെ 77-ാം ജന്മദിനം പ്രമാണിച്ച് അന്നേദിവസം റാലി നടത്താനാണ് തീരുമാനമെന്ന് ദൊഡ്ഡമണി അറിയിച്ചു.
TAGS: KARNATAKA | SIDDARAMIAH
SUMMARY: Supporters plan Ahinda rally to boost Karnataka Chief Minister Siddaramaiah image