ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമം ലഘിച്ച് യാത്ര നടത്തിയ ജീപ്പ് പൊളിക്കാൻ എംവിഡി നിർദേശം. വാഹനത്തിന്റെ എന്‍ജിന്‍, ബ്രേക്കിങ് സിസ്റ്റം, ഗിയര്‍ ബോക്‌സ് തുടങ്ങി ടയര്‍വരെ മാറ്റിസ്ഥാപിച്ചതാണെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. നിലവില്‍ പനമരം പോലീസ് കസ്റ്റഡിയിലുള്ള വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ട്.
വാഹനം പൊളിച്ചുകളയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. കെ.ആര്‍. സുരേഷ് മലപ്പുറം ആര്‍.ടി.ഒ.യ്ക്ക് ശുപാര്‍ശനല്‍കി. ആര്‍.സി. പ്രകാരം മഹീന്ദ്രയുടെ 2002 മോഡല്‍ ജീപ്പായിരുന്നു ഇത്. കരസേനയ്ക്കു വേണ്ടി ഓടിയിരുന്ന വാഹനം 2017-ല്‍ ലേലം ചെയ്യുകയായിരുന്നു. 2017-ല്‍ വാഹനം പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2018-ല്‍ മലപ്പുറത്ത് റീ രജിസ്റ്റര്‍ ചെയ്തു. മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാന്റെ പേരിലാണ് വാഹനം ഇപ്പോഴുള്ളത്.
ആകാശ് തില്ലങ്കേരിയോടൊപ്പം മുന്‍സീറ്റിലിരുന്ന് സഞ്ചരിച്ച പനമരം മാത്തൂര്‍ സ്വദേശി പുളിക്കലകത്ത് ഷൈജല്‍ വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് സ്റ്റേഷനില്‍ വാഹനം ഹാജരാക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത വാഹനം പോലീസ് മോട്ടോര്‍ വാഹനവകുപ്പിന് കൈമാറി. സംഭവ സമയത്ത് ഉപയോഗിച്ച ടയര്‍ ഊരിമാറ്റിയ ശേഷമാണ് വാഹനം ഹാജരാക്കിയത്. വാഹനം രൂപമാറ്റം വരുത്താനായി ഉപയോഗിച്ച നാല് ടയറും കൂളിവയലിലെ ഷൈജലിന്റെ ബന്ധുവീട്ടില്‍ നിന്ന് കണ്ടെടുത്തു.
TAGS : AKASH THILLENKERI | MVD | VEHICLES
SUMMARY : The jeep driven by Akash Tillankeri violated the law; MVD orders to demolish the vehicle