കൊല്ലം: കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതി അനുപമ പത്മന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ വാദം.
ഇതേ ആവശ്യമുന്നയിച്ച് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷൻസ് കോടതിയില്‍ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു കൊണ്ടായിരുന്നു അന്ന് കോടതി ജാമ്യാപേക്ഷ തള്ളിയത്.
പെണ്‍കുട്ടിയുടെ പ്രായം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ബെംഗളൂരില്‍ എല്‍എല്‍ബിയ്ക്ക് പഠിക്കണം എന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. കൊല്ലം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. സാക്ഷികളെ സ്വാധീനിക്കരുതെന്നും രണ്ടാെഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും നിർദേശമുണ്ട്.
കേസില്‍ അനുപമയുടെ പിതാവ് പത്മകുമാറാണ് ഒന്നാം പ്രതി. മാതാവ് ഭാര്യ എം.ആർ.അനിതാകുമാരിയാണ് രണ്ടാം പ്രതി. കുട്ടിയെ ഒളിപ്പിക്കുന്നതിനടക്കം അനുപമയ്ക്ക് പങ്കുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ വർഷം നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ നവംബർ അവസാനമാണ് ആറു വയസ്സുകാരിയെ കാറില്‍ തട്ടിക്കൊണ്ടു പോയത്.
ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു. പ്രതികളെ ഡിസംബർ ഒന്നിനാണ് പിടികൂടിയത്. കേസില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. സാമ്പത്തിക ബാധ്യത മറികടക്കാൻ വേണ്ടിയാണ് പ്രതികള്‍ കുറ്റകൃത്യം നടത്തിയത്. അമ്മ അനിതകുമാരിക്കൊപ്പം അട്ടക്കുളങ്ങര വനിത ജയിലിലാണ് അനുപമ. അച്ഛൻ പത്മകുമാർ പൂജപ്പുര സെൻട്രല്‍ ജയിലിലാണ്.
TAGS : OYUR KIDNAPPED CASE | BAIL
SUMMARY : Kidnapping case in Oyur; High Court granted bail to Anupama Padman