വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവർക്ക് ആശ്വാസമേകാൻ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി വയനാട്ടിലെത്തി. ബെയിലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ് ഗോപി മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദർശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരന്തഭൂമി സന്ദർശിച്ച സുരേഷ് ഗോപി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു.
ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിൻ്റെ നിയമവശങ്ങള്‍ പരിശോധിക്കണമെന്ന് വയനാട്ടിലെത്തിയ സുരേഷ് ഗോപി പറഞ്ഞു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും അദേഹം അറിയിച്ചു.
അതേസമയം, വയനാട് മുണ്ടക്കൈയില്‍ കാണാതായവർക്കായുള്ള തെരച്ചില്‍ ആറാം ദിവസമായ ഇന്നും തുടരുകയാണ്. 364 പേരാണ് ദുരന്തത്തില്‍ ഇതുവരെ മരിച്ചത്. 148 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരില്‍ 30 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്.
TAGS : SURESH GOPI | WAYANAD LANDSLIDE
SUMMARY : Central Minister Suresh Gopi in the disaster area