കൊച്ചി: യാത്രക്കാരെ വലച്ച് വീണ്ടും വിമാനം റദ്ദാക്കല്‍. ദുബായിലേക്കുള്ള സ്പൈസ്‌ജെറ്റ് വിമാനമാണ് നീണ്ട ഒമ്പതു മണിക്കൂർ കാത്തിരിപ്പിന് ശേഷം റദ്ദാക്കിയത്. ഇന്നലെ രാത്രി 11.30നു പുറപ്പെടേണ്ടിയിരുന്ന സ്പൈസ്‌ജെറ്റ് വിമാനം പുലർച്ചെയും പുറപ്പെട്ടിരുന്നില്ല. രാവിലെ 7.30നു വിമാനം റദാക്കിയെന്നു യാത്രക്കാരെ അറിയിച്ചതോടെ ഇത് വൻ സങ്കർഷങ്ങള്‍ക്ക് വഴിവച്ചു.
ലീവ് കഴിഞ്ഞ് ദുബൈയില്‍ ഇന്ന് ജോലിക്കുകയറേണ്ട നിരവധി യാത്രക്കാരുണ്ടായിരുന്നു. യഥാസമയം തകരാർ അറിയിച്ചിരുന്നെങ്കില്‍ പുലർച്ചെയുള്ള മറ്റ് വിമാനങ്ങളില്‍ ഇവർക്ക് പോകാമായിരുന്നു. എന്നാല്‍ വിമാനത്തില്‍ നിന്ന് ഇറക്കാതെ വിമാനം ഉടൻ പുറപ്പെടുമെന്ന് അധികൃതർ യാത്രക്കാരെ അറിയിച്ചു. തകരാർ പരിഹരിക്കാൻ ശ്രമം നടത്തിയിട്ടും പരിഹരിക്കപ്പെടാത്തതിനാല്‍ രാവിലെ 7.30 ഓടെ വിമാനം റദ്ദാക്കിയതായി അറിയിച്ചു. ഇതോടെയാണ് യാത്രക്കാർ ബഹളം വച്ചത്.
വിമാനത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും പോലീസെത്തി പിന്നീട് ഇവരെ അനുനയിപ്പിച്ചു. 180 ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തകരാർ പരിഹരിക്കുന്നതിന് ഉച്ചക്ക് രണ്ടിന് വിമാനത്തില്‍ പാർട്സ് എത്തണം. അതിനു ശേഷം തകരാർ പരിഹരിച്ച് വൈകീട്ട് നാലിന് വിമാനം പുറപ്പെടുമെന്നാണ് സ്പൈസ് ജെറ്റ് അധികൃതർ പറയുന്നത്.
TAGS : NEDUMBASHERI AIRPORT | FLIGHT | DUBAI
SUMMARY : The flight to Dubai was delayed; Passengers stranded in Nedumbassery