കൊച്ചി: സിനിമാ ലൊക്കേഷനില്‍ ഗുണ്ടാ ആക്രമണം. ഷെയ്ന്‍ നിഗം നായകനാകുന്ന ഹാല്‍ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് സംഭവം. ലൊക്കേഷനിലെത്തിയ ഗുണ്ടാ സംഘം പ്രൊഡക്ഷന്‍ മാനേജരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ കോഴിക്കോട് മലാപറമ്പിൽ വെച്ചായിരുന്നു ആക്രമണം.
ഇവിടെ സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ലൊക്കേഷന്‍ ഒരുക്കിയിട്ടുണ്ട്. പ്രൊഡക്ഷന്‍ മാനേജര്‍ ടി ടി ജിബുവിനാണ് മര്‍ദനമേറ്റത്. ജിബുവിന്റെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അബു ഹംദാന്‍, ഷബീര്‍ എന്നിവരും മറ്റു മൂന്നു പേരും ചേര്‍ന്നാണ് മര്‍ദിച്ചത് എന്ന് ജിബു പറയുന്നു.
ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് ജിബുവിനെ വലിച്ചിറക്കിയ സംഘം റോഡരികില്‍ വെച്ചാണ് മര്‍ദിച്ചത്. മര്‍ദ്ദനത്തിനിടെ ജിബുവിന് ലോഹവള കൊണ്ട് ഇടിയേറ്റു. കത്തികൊണ്ട് കുത്തി കൈയ്ക്ക് പരുക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നും ജിബു പോലീസിനോട് പറഞ്ഞു. ഇടതുമുട്ടിന് താഴെ പോറലേറ്റിട്ടുണ്ട്. ബൈക്ക് വാടകയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം എന്നാണ് വിവരം.
സിനിമയുടെ ആവശ്യത്തിന് അണിയറപ്രവര്‍ത്തകര്‍ ബൈക്ക് വാടകയ്ക്ക് എടുത്തിരുന്നു. എന്നാല്‍ വാടകയായി വന്‍ തുകയാണ് ചോദിച്ചത്. ഇത്രയും വലിയ തുക നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിച്ചതോടെയാണ് അബു ഹംദാന്റെ നേതൃത്വത്തിലെത്തിയ സംഘം ലൊക്കേഷനില്‍ ആക്രമണം നടത്തിയത്. കോഴിക്കോട് മലാപ്പറമ്പ് ഇഖ്ര ഹോസ്പിറ്റലിന് എതിര്‍ വശത്തുള്ള ഒരു കെട്ടിടത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ജിബുവിന്റെ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
TAGS : SHANE NIGAM | FILM LOCATION | ATTACK
SUMMARY : Shane Nigam film ‘Halli’ shot on location by gangsters; Production manager injured