തിരുവനന്തപുരം: ഹിമാചലിലെ ലേ ലഡാക്കിൽ 56 വർഷംമുമ്പ് വിമാനാപകടത്തിൽ മരിച്ച കരസേന ഇഎംഇ വിഭാഗം സൈനികൻ ഇലന്തൂർ ഒടാലിൽ തോമസ് ചെറിയാന്റെ(പൊന്നച്ചൻ) സംസ്‌ക്കാരം വെള്ളി പകൽ രണ്ടിന് ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്‌സ് പള്ളി സെമിത്തേരിയിൽ.
തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൈനിക അകമ്പടിയോടെ രാവിലെ പത്തിന് ഇലന്തൂർ ചന്തയിലെത്തിച്ച് വിലാപയാത്രയായി വീട്ടിലെത്തിക്കും. തോമസ് ചെറിയാന്റെ ജ്യേഷ്‌ഠൻ തോമസ് മാത്യു (വിമുക്തഭടൻ) വിന്റെ വീട്ടിലാണ് പൊതുദർശനം.ഛത്തീസ്‌ഗഡിലെ ബേസ് ക്യാമ്പിൽനിന്ന് വ്യാഴം പകൽ പന്ത്രണ്ടരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ എയർഫോഴ്‌സ് സ്‌റ്റേഷനിൽ എത്തിച്ച മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ ഏറ്റുവാങ്ങി പാങ്ങോട് സൈനിക ക്യാമ്പിലെത്തിച്ചു. ഇവിടെ സേന ഗാർഡ് ഓഫ് ഓർണർ നൽകി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി വീണാ ജോർജ്, മിലിട്ടറി സ്‌റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ എം പി സലിൽ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. തോമസ് ചെറിയാന്റെ സഹോദരൻ തോമസ് തോമസും മറ്റു കുടുംബാംഗങ്ങളും എത്തി.
വിമാനം തകര്‍ന്നുവീണ നാള്‍മുതല്‍ തുടരുന്ന പര്യവേക്ഷണങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് തോമസ് ചെറിയാന്‍ ഉള്‍പ്പെടെ നാലുപേരുടെ മൃതദേഹം കണ്ടെടുത്തത്. 2019-ല്‍ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. 18-ാം വയസ്സില്‍ സൈന്യത്തില്‍ ചേര്‍ന്ന തോമസ് ചെറിയാന്‍ ക്രാഫ്റ്റ്സ്മാനായി ലഡാക്കിലായിരുന്നു ആദ്യസേവനം. ലഡാക്കില്‍നിന്ന് മടങ്ങുന്നതിനിടെയായിരുന്നു ദുരന്തം. അപകടത്തില്‍പ്പെട്ട് മരിക്കുമ്പോള്‍ 22 വയസായിരുന്നു തോമസ് ചെറിയാന്‍റെ പ്രായം.
<br>
TAGS : THOMAS CHERIYAN | INDIAN AIR FORCE
SUMMARY : The cremation of the Malayali soldier who died in a plane crash in Manjumala 56 years ago today