തൃശൂർ: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന് യുക്രൈനെതിരായ യുദ്ധത്തില്‍ പങ്കെടുത്ത മലയാളികള്‍ മരിച്ച സംഭവത്തില്‍ മൂന്ന് ഏജന്റുമാര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി സന്ദീപ് തോമസ്, ചാലക്കുടി സ്വദേശി സുമേഷ്, തൃശുര്‍ സ്വദേശി സിബി എന്നിവരെ വടക്കാഞ്ചേരി പോലീസാണ് അറസ്റ്റ് ചെയ്തത്.മനുഷ്യക്കടത്ത്, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന 12 ഇന്ത്യക്കാര്‍ ഇതുവരെ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പതിനെട്ട് പേരില്‍ 16 പേരെ കുറിച്ച് വിവരമില്ലെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞിരുന്നു.
റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നത് 126 ഇന്ത്യാക്കാരാണ്. ഇതില്‍ 96 പേരെ ഇതിനോടകം തിരികെ എത്തിച്ചെന്ന് കേന്ദ്രം അറിയിച്ചു. കൊല്ലപ്പെട്ട മലയാളി ബിനില്‍ ബാബുവിന്റെ മൃതദേഹം തിരികെ എത്തിക്കാന്‍ ശ്രമം തുടരുകയാണ്.
ജനുവരി അഞ്ചിനാണ് ബിനിൽ കൊല്ലപ്പെടുന്നത്. ആറാം തീയതിയാണ് ബിനിലിന്റെ മൃതദേഹം സുഹൃത്ത് ജെയിൻ കാണുന്നത്. തൊട്ടുപിന്നാലെ ഉണ്ടായ ആക്രമണത്തിൽ ജെയിനും പരിക്കേറ്റിരുന്നു. ഇന്ത്യൻ എംബസി അധികൃതരാണ് ബിനിലിന്റെ ഭാര്യ ജോയ്സിയെ മരണവിവരം അറിയിച്ചത്. കുട്ടനെല്ലൂർ തോലത്ത് വീട്ടിൽ ബാബുവിന്റെയും ലൈസയുടെയും മകനാണ് ബിനിൽ. 2024 ഏപ്രിൽ നാലിനാണ് രണ്ടുപേരും റഷ്യയിൽ എത്തിയത്. രണ്ട് പേരെയും ഇലക്ട്രീഷ്യൻ ജോലിക്കെന്ന് തെറ്റിദ്ധരിപ്പിരിപ്പിച്ചാണ് റഷ്യയിൽ എത്തിച്ചത്.
<BR>
TAGS : UKRAINE | RUSSIAN ARMY
SUMMARY : Three agents arrested in connection with the killing of Malayalis by Russian mercenaries