കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് ഇതരസംസ്ഥാനക്കാരുടെ റാക്കറ്റെന്ന് വിവരം. ഇതരസംസ്ഥാനക്കാരുടെ റാക്കറ്റിലെ മുഖ്യ കണ്ണികളാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ട് പേരുമെന്ന് പോലീസ് സ്ഥിരീകരിച്ചു. ബംഗാള്‍ സ്വദേശികളായ അഹിന്ത മണ്ഡല്‍, സുഹൈല്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഹരിക്കടത്തില്‍ കണ്ണിയായ മറ്റൊരാളെ കൂടി പോലീസ് തിരിച്ചറിയുകയും പിടികൂടുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ദീപുവെന്നയാളെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും ഒന്നരക്കിലോ കഞ്ചാവും പിടികൂടിയിരുന്നു.
കുറഞ്ഞ വിലയില്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് വാങ്ങി ട്രെയിന്‍ മാര്‍ഗം കൊച്ചിയിലേക്ക് എത്തിച്ച് മൂന്നിരട്ടി വിലയ്ക്ക് വില്‍ക്കുകയാണ് ഇവർ ചെയ്യുന്നത്. ഏജന്റുമാരെ ഉപയോഗിച്ചാണ് വില്‍പ്പന നടത്തിയിരുന്നത്. കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത പൂര്‍വ്വ വിദ്യാര്‍ഥി ഷാരിഖ് ഈ മാസം മാത്രം 60,000 രൂപയാണ് വിദ്യാര്‍ഥികളില്‍ നിന്നും ശേഖരിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കൈമാറിയത്.
കളമശ്ശേരി പോലീസിനും ഡന്‍സാഫിനും ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച്ച രാത്രിയാണ് കോളേജ് ഹോസ്റ്റലില്‍ റെയിഡ് നടത്തിയത്. ഒരു മുറിയില്‍ നിന്നും 1.9 കിലോ കഞ്ചാവും മറ്റൊരു മുറിയില്‍ ഒമ്പതുഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.
TAGS : GANJA CASE
SUMMARY : Ganja hunt in Kalamassery; Out-of-state racket behind cannabis being brought to hostel