മധുര: അഞ്ചുദിവസമായി മധുരയിൽ നടക്കുന്ന സി.പി.എം 24ാം പാർട്ടി കോൺഗ്രസ് ഞായറാഴ്ച റെഡ് വളന്റിയർ മാർച്ചിന്റെ അകമ്പടിയുള്ള പൊതുസമ്മേളനത്തോടെ സമാപിക്കും. വൈകീട്ട് മൂന്നിന് റിങ് റോഡ് ജങ്ഷനുസമീപം എൻ. ശങ്കരയ്യ സ്മാരക ഗ്രൗണ്ടിലാണ് പൊതുസമ്മേളനം. എൽക്കോട്ടിനുസമീപം മധുര പാണ്ടി കോവിൽ പരിസരത്തുനിന്ന് ചുവപ്പുസേനാ മാർച്ചും പ്രകടനവും തുടങ്ങും. വാച്ചാത്തി സമരപോരാളികൾ ഫ്ലാഗ് ഓഫ് ചെയ്യുന്ന പ്രകടനത്തിൽ 10,000 റെഡ് വളന്റിയർമാർ അണിനിരക്കും. 1.4 കിലോമീറ്റർ ദൂരം മാർച്ച് ചെയ്‌ത് ചുവപ്പുസേന പൊതുസമ്മേളനവേദിയിലെത്തും. തുടർന്ന് എൻ ശങ്കരയ്യ നഗറിൽ (വണ്ടിയൂർ റിങ് റോഡ് മസ്താൻപട്ടി ടോൾ ഗേറ്റിന് സമീപം) നടക്കുന്ന റാലിയിൽ രണ്ടുലക്ഷം പേർ പങ്കെടുക്കും
ഏപ്രിൽ രണ്ടിന് പി.ബി കോഓഡിനേറ്റർ പ്രകാശ് കാരാട്ടാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സമ്മേളനം രാഷ്ടീയ പ്രമേയവും ഭേദഗതികളും ഇതിനകം അംഗീകരിച്ചു. വെള്ളിയാഴ്ച വൈകീട്ട് പി.ബി അംഗം ബി.വി. രാഘവലു അവതരിപ്പിച്ച കരട് സംഘടന റിപ്പോർട്ടിൽ ശനിയാഴ്ച രാത്രിയോടെ ചർച്ച പൂർത്തിയാക്കിയിരുന്നു. ചർച്ചക്ക് ബി.വി. രാഘവലുവും പി.ബി കോ ഓഡിനേറ്റർ പ്രകാശ് കാരാട്ടും ഞായറാഴ്ച രാവിലെ മറുപടി നൽകും. സംഘടന റിപ്പോർട്ട് അംഗീകരിച്ച ശേഷം പാർട്ടി കോൺഗ്രസ് പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും പി.ബി അംഗങ്ങളെയും ജനറൽ സെക്രട്ടറിയെയും തിരഞ്ഞെടുക്കും.
ജനറല്‍ സെക്രട്ടറിയായി എംഎ ബേബിയുടെ പേരാണ് ഇന്നലെ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പ്രകാശ് കാരാട്ട് നിര്‍ദ്ദേശിച്ചത്. 16 അംഗ പിബിയില്‍ 5 പേര്‍ ബേബിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെ എതിര്‍ത്തു. കാരാട്ടിന്റെ നിര്‍ദേശത്തിന് പിന്നാലെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബിയുടെ പേര് കേന്ദ്ര കമ്മിറ്റിയില്‍ നിര്‍ദേശിക്കാന്‍ പിബിയില്‍ ഭൂരിപക്ഷ ധാരണയായി. അശോക് ധാവ്‌ലയെ ആണ് സിപിഎം ബംഗാള്‍ ഘടകം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ആന്ധ്രയിൽനിന്നുള്ള ബി.വി.രാഘവുലുവും ബംഗാൾ സെക്രട്ടറി മുഹമ്മദ് സലീമും സാധ്യതാപട്ടികയിലുണ്ടായിരുന്നു.
<BR>
TAGS : 24TH PARTY CONGRESS CPIM
SUMMARY : CPM Party Congress concludes today