ബെംഗളൂരു: കർണാടകയിൽ നിലവിൽ മൂന്ന് പാക് പൗരന്മാരായ കുട്ടികൾ മാത്രമേ താമസിക്കുന്നുള്ളുവെന്നും, മറ്റെല്ലാ പാകിസ്ഥാനികളെയും തിരിച്ചയച്ചതായും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എല്ലാവരും ആറ് വയസ്സിന് താഴെയുള്ള കുട്ടികളാണ്. രാജ്യത്ത് താമസിക്കുന്ന മുഴുവൻ പാക് പൗരന്മാരും തിരിച്ചു പോകണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു. ഇതേതുടർന്നാണ് നടപടി.
അതേസമയം പാകിസ്ഥാനുമായി വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് മുമ്പ് കേന്ദ്ര സർക്കാർ സർവകക്ഷി യോഗം വിളിക്കണമായിരുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിന്റെ ക്രെഡിറ്റ് രാജ്യത്തിന്റെ സായുധ സേനയ്ക്കാണ് നൽകേണ്ടതെന്നും ഒരു രാഷ്ട്രീയ പാർട്ടിക്കും അല്ലെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ രണ്ട് വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും, പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിലവിൽ എല്ലാം മാറ്റിവെച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിപാടി മാറ്റിവയ്ക്കുന്നതായി സംസ്ഥാന നേതൃത്വം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പാർട്ടി നേതാവ് രാഹുൽ ഗാന്ധിയെയും അറിയിച്ചിരുന്നു.
TAGS: KARNATAKA | PAKISTAN
SUMMARY: Only 3 Pakistani citizens left in Karnataka, says CM Siddaramaiah