ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പടരുന്നതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്ര സർക്കാർ. കോവിഡിന്റെ നിരീക്ഷണത്തിനായി ശക്തമായ സംവിധാനം രാജ്യത്ത് നിലവിലുണ്ട്. റിപ്പോർട്ട് ചെയ്തതിൽ സാരമായ കേസുകൾ ഒന്നുമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. അതിവേഗം പകരുന്ന വകഭേദമാണ് സ്ഥിരീകരിച്ചത് എന്നതിൽ തെളിവുകളില്ലെന്നും കേന്ദ്രം പറഞ്ഞു.
മാസങ്ങളുടെ ഇടവേളക്ക് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നതായാണ് റിപ്പോർട്ടുകൾ. ഡൽഹി, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വർധനവോ കോവിഡ് ലക്ഷണങ്ങൾക്ക് സമാനമായ കേസുകളോ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് സംസ്ഥാനങ്ങൾ നല്‍കിയ നിർദേശം. കിടക്കകൾ, മരുന്നുകൾ ഉൾപ്പെടെയുള്ളവയുടെ ലഭ്യത ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഡൽഹി, മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ മാസം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. മൂന്ന് വർഷത്തിനിടെ ആദ്യമായാണ് ഡൽഹിയിൽ 23 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
<BR>
TAGS : COVID CASES, INDIA
SUMMARY : No need to worry; Central government assesses COVID-19 situation in the country