ബെംഗളൂരു: പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായി. ഈ വർഷം മാർച്ചിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് കർണാടക പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് (സിഐഡി) മുമ്പാകെ യെദിയൂരപ്പ ഹാജരായത്.
ജൂൺ 12ന് അന്വേഷണത്തിന് ഹാജരാകാൻ യെദിയൂരപ്പക്ക് സിഐഡി സമൻസ് അയച്ചിരുന്നു. എന്നാൽ യെദിയൂരപ്പ ഹാജരാകാതിരുന്നതോടെ അന്വേഷണസംഘം അദ്ദേഹത്തിന് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നീട് കർണാടക ഹൈക്കോടതി ഇടപെട്ടാണ് അറസ്റ്റ് തടഞ്ഞത്.
തന്റെ പിതാവിന് നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും അന്വേഷണം നേരിടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും യെദിയൂരപ്പയുടെ മകനുമായ ബി.വൈ. വിജയേന്ദ്ര പറഞ്ഞു. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് 17കാരിയുടെ അമ്മയാണ് യെദിയൂരപ്പക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്.
മാർച്ച് 14 ന് ബെംഗളൂരുവിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മാർച്ച് 15ന് അന്വേഷണത്തിനായി കേസ് സിഐഡിക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. എന്നാൽ പരാതിക്കാരി കഴിഞ്ഞമാസം അർബുദ ബാധയെ തുടർന്ന് മരണപ്പെട്ടിരുന്നു.
TAGS: KARNATAKA| YEDIYURAPPA
SUMMARY: BS yediyurappa presents before cid team on pocso case