തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായ സംഭവത്തില്‍ തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിക്കും. തിരച്ചിലിന് ദേശീയ ദുരന്ത പ്രതികരണ സേനാംഗങ്ങൾ (എൻഡിആർഎഫ്) എത്തി. ആലപ്പുഴയിൽനിന്നുള്ള സംഘമാണ് ശനിയാഴ്ച രാത്രിയോടെ അപകടസ്ഥലത്തേക്ക് എത്തിയത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ പാളത്തിന് സമീപത്തെ മാൻഹോളിൽ രണ്ട് റോബോട്ടുകളെ ഇറക്കിയുള്ള തിരച്ചിലും ഫലം കാണാതായതോടെയാണ് എൻഡിആർഎഫ് സംഘം ദൗത്യം ഏറ്റെടുക്കുന്നത്.
ശനിയാഴ്ച രാവിലെയാണ് മാരായമുട്ടം വടകര സ്വദേശി ജോയിയെ കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ് ഇദ്ദേഹം.തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു.
ആക്രിസാധനങ്ങൾ ശേഖരിച്ച് വിൽക്കുന്നതായിരുന്നു ജോയിയുടെ വരുമാനമാർഗം. ഇതിനിടെയാണ് കരാറുകാർ വിളിച്ചപ്പോൾ തോട് വൃത്തിയാക്കുന്ന ജോലിക്കായി പോയത്.
<br>
TAGS : MAN MISSING | THIRUVANATHAPURAM
SUMMARY : The search for Joy resumes today. NDRF team for rescue mission