പാനൂര്‍ സ്‌ഫോടനം: ഒളിവിലായിരുന്ന രണ്ട് പ്രതികള്‍കൂടി പിടിയില്‍

പാനൂര്‍: പാനൂര്‍ സ്‌ഫോടന കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍. അമല്‍ ബാബു, മിഥുന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ്. സംഭവ നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നയാളാണ് അമല്‍ എന്നാണ് പോലീസ് പറയുന്നത്. മിഥുൻ ബോംബ് നിർമ്മിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തയാളാണെന്നും പോലീസ് പറയുന്നു. ഇതോടെ കേസിലെ 12 പ്രതികളില്‍ ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബോംബ് നിര്‍മിക്കാന്‍ മുന്‍കൈയെടുത്ത ഷിജാല്‍, അക്ഷയ് എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

സ്‌ഫോടനം നടക്കുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്ന അമല്‍ ബാബുവാണ് ബോംബ് ഒളിപ്പിച്ചതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. മിഥുന്‍ സ്‌ഫോടനം നടക്കുമ്പോള്‍  ബെംഗളൂരുവിലായിരുന്നു. എന്നാല്‍ സ്‌ഫോടനത്തില്‍ പരുക്കേറ്റ വിനീഷുമായി ബന്ധം പുലര്‍ത്തിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ആര്‍ക്കു വേണ്ടിയാണ് ബോംബ് നിര്‍മിച്ചതെന്ന നിര്‍ണായക വിവരം തേടിയാണ് പോലീസ് അന്വേഷണം. ഒളിവിലുള്ള പ്രതികളെ പിടികൂടാനായാല്‍ ഇക്കാര്യം വ്യക്തമാകുമെന്നാണ് പോലീസ് പറയുന്നത്. ഒളിവിലുള്ള പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബോംബ് നിർമിക്കാൻ മുൻകൈയെടുത്ത ഷിജാല്‍, അക്ഷയ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഷിജാലിനെ പിടികൂടിയാൽ ബോംബ് നിർമ്മിച്ചത് ആർക്ക് വേണ്ടിയെന്ന് വ്യക്തമാകുമെന്നാണ് പോലീസ് കരുതുന്നത്. സ്ഫോടനത്തില്‍ പരുക്കേറ്റ വിനീഷിന്‍റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

പ്രതിപട്ടികയിലുള്ളവര്‍ക്കും അറസ്റ്റിലായവര്‍ക്കും സി.പി.എം ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം. സംഭവം നടന്ന വീടിന് അടുത്തുനിന്ന് കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ഏഴ് സ്റ്റീല്‍ ബോംബ് ശനിയാഴ്ച തെളിവെടുപ്പിനിടെ പോലീസ് കണ്ടെടുത്തിയിരുന്നു. പരുക്കേറ്റവരെ ആസ്പത്രിയിലെത്തിക്കാന്‍ സഹായിച്ച അരുണിനെ വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. അരുണില്‍ നിന്നാണ് മറ്റുപ്രതികളെക്കുറിച്ചുള്ള വിവരം കിട്ടിയത്.

പാനൂര്‍ മുളിയാത്തോട് വീടിന്റെ ടെറസില്‍വെച്ച് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് വ്യാഴാഴ്ച്ച സ്‌ഫോടനം ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും ഒരാളുടെ കൈപ്പത്തി പൂര്‍ണമായും തകരുകയും ചെയ്തിരുന്നു.

The post പാനൂര്‍ സ്‌ഫോടനം: ഒളിവിലായിരുന്ന രണ്ട് പ്രതികള്‍കൂടി പിടിയില്‍ appeared first on News Bengaluru.

Powered by WPeMatico

LEAVE A REPLY

Please enter your comment!
Please enter your name here