കോയമ്പത്തൂർ: വാൽപ്പാറ സർക്കാർ കോളേജിലെ കൂട്ട ലൈംഗികാതിക്രമത്തിൽ രണ്ട് അധ്യാപകർ ഉൾപ്പെടെ നാല് ജീവനക്കാർ അറസ്റ്റിലായി. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ എസ് സതീഷ്‌കുമാർ (39), എം മുരളീരാജ് (33), ലാബ് അസിസ്റ്റന്റ് എ അൻപരശ് (37), സ്‌കിൽ കോഴ്‌സ് ട്രെയിനർ എൻ രാജപാണ്ടി (37) എന്നിവരെയാണ് വാൽപ്പാറ ഓൾ വിമൻ പോലീസ് അറസ്റ്റ് ചെയ്‌തത്.
കോളേജിലെ ആറ് വിദ്യാര്‍ഥിനികള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് നടപടി. പ്രതികളില്‍നിന്ന് അതിക്രമങ്ങള്‍ നേരിട്ടതായി വിദ്യാര്‍ഥിനികള്‍ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ സാമൂഹികക്ഷേമ ഓഫീസര്‍ ആര്‍. അംബികയും കോളേജിയേറ്റ് എജ്യൂക്കേഷന്‍ റീജണല്‍ ജോ. ഡയറക്ടര്‍ വി. കലൈസെല്‍വിയും വെള്ളിയാഴ്ച കോളേജില്‍ നേരിട്ടെത്തി അന്വേഷണം നടത്തിയപ്പോള്‍ വിദ്യാര്‍ഥിനികള്‍ പരാതി ആവര്‍ത്തിച്ചിരുന്നു. ഇതോടെ പരാതി പോലീസിന് കൈമാറുകയും പ്രതികളായ നാലുപേരെയും ശനിയാഴ്ച അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കോളേജിലെ വിദ്യാര്‍ഥിനികള്‍ക്ക് വാട്‌സാപ്പ് വഴി അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നത് പതിവാണെന്നാണ് പ്രതികള്‍ക്കെതിരായ പ്രധാന ആരോപണം. ക്ലാസ് സമയം കഴിഞ്ഞാലും പ്രതികള്‍ വിദ്യാര്‍ഥിനികളോട് ലാബില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മോശമായി പെരുമാറുകയും ശാരീരികമായി ഉപദ്രവിക്കുകയുംചെയ്തു. ക്ലാസ് സമയത്തും ലാബിലുംവെച്ച് ശരീരത്തില്‍ മോശമായരീതിയില്‍ സ്പര്‍ശിച്ചെന്നും വിദ്യാര്‍ഥിനികളുടെ പരാതിയില്‍ ആരോപിച്ചിരുന്നു. അറസ്റ്റിലായ നാല് പ്രതികളെയും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
<br>
TAGS : SEXUAL HARASSMENT | ARRESTED | TAMILNADU
SUMMARY : Four Valparai government college staff held for sexual harassment