പാരിസിലെ 2024 പാരാലിമ്പിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യ. 7 സ്വര്‍ണമാണ് ഇന്ത്യ നേടിയത്. 9 വെള്ളിയും 13 വെങ്കലവും അടക്കം 29 മെഡലുകള്‍ ഇന്ത്യ ആകെ നേടി. ഒരു പാരാലിമ്പിക്സ് എഡിഷനിൽ ഇന്ത്യ നേടുന്ന ഏറ്റവും കൂടുതൽ മെഡൽ എന്ന റെക്കോർഡാണ് ഇത്തവണ കുറിച്ചത്. മെഡൽ വേട്ടയിൽ മാത്രമല്ല, സ്വർണം നേടുന്നതിലും പാരിസിൽ ഇന്ത്യൻ പാരാ താരങ്ങൾ ഇത്തവണ ചരിത്രം കുറിച്ചു. ട്രാക്കിലും ജൂഡോയിലും അടക്കം പല ഇനങ്ങളിലും ആദ്യമായി മെഡല്‍ നേടാനും ഇത്തവണ ഇന്ത്യയ്ക്കായി. അമ്പെയ്ത്തിലൂടെ ഇന്ത്യ മെഡൽ നേടുന്നതിനും പാരിസ് സാക്ഷ്യം വഹിച്ചു.
ആകെ മെഡല്‍ വേട്ടയില്‍ 18ാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്യുന്നത്. മാസങ്ങൾക്ക് മുമ്പ് പാരിസിൽ നടന്ന ഒളിംപിക്സിൽ 71-ാം സ്ഥാനത്ത് മാത്രമാണ് ഇന്ത്യയ്ക്ക് ഫിനിഷ് ചെയ്യാൻ പറ്റിയിരുന്നത്. ഇതിന്റെ ക്ഷീണം കൂടിയാണ് രാജ്യത്തിന്റെ പാരാ കായിക താരങ്ങൾ മാറ്റിയത്. പുരുഷ – വനിതാ വിഭാഗങ്ങളിലായി 84 താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പാരിസ് പാരാലിമ്പിക്‌സിൽ പങ്കെടുത്തത്.
വനിതാ ഷൂട്ടിങ്ങിൽ അവനി ലേഖ്‌റ, ബാഡ്മിന്റൺ പുരുഷ സിംഗിൾസ് എസ്.എൽ.3ൽ നിതീഷ് കുമാർ, പുരുഷ ജാവലിൻ ത്രോ എഫ് 64 ൽ സുമിത് അന്റിൽ, ക്ലബ് ത്രോ എഫ് 51ൽ ധരംബീർ നൈൻ, പുരുഷ ഹൈജംപ് ടി 64 ൽ പ്രവീൺ കുമാർ, ജാവലിൻ ത്രോ എഫ് 41 ൽ നവദീപ് സിങ്, അമ്പെയ്ത്തിൽ ഹർവിന്ദർ സിങ്, എന്നിവരാണ് പാരിസ് പാരാലിമ്പിക്സിൽ ഇന്ത്യക്കു വേണ്ടി സ്വർണം നേടിയത്. ശീതൾ ദേവി – രാകേഷ് കുമാർ എന്നിവരുടെ സഖ്യം മിക്സഡ് ടീം കോമ്പൗണ്ട് വിഭാഗത്തിൽ വെങ്കലവും സ്വന്തമാക്കി.
ഇന്ത്യൻ സമയം രാത്രി 11. 30 നാണ് 2024 പാരീസ് പാരാലിമ്പിക്‌സിൻ്റെ സമാപന ചടങ്ങുകൾ. 2020 ടോക്കിയോ പാരാലിമ്പിക്‌സിൽ അഞ്ചു സ്വർണം, എട്ട് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെ 19 മെഡൽ നേടിയതായിരുന്നു ഒരു എഡിഷനിൽ ഇതുവരെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.
<BR>
TAGS : 2024 PARIS PARALYMPICS
SUMMARY : India makes history in Paralympics; 18th position with 29 medals