ബെംഗളൂരു: സംസ്ഥാനത്ത് സ്വകാര്യ കമ്പനികൾ വിൽക്കുന്ന നെയ്യിന്റെ ഗുണനിലവാരം പരിശോധിക്കും. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എഫ്എസ്എസ്എഐ) നിർദേശം നൽകി. തിരുപ്പതി ലഡ്ഡു നിർമാണത്തിൽ മൃഗക്കൊഴുപ്പുപയോഗിച്ചുവെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി.
സ്വകാര്യ കമ്പനികൾ നിർമിക്കുന്ന നെയ്യിന്റെ സാമ്പിളുകൾ ശേഖരിച്ച് മൃഗക്കൊഴുപ്പിന്റെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കണെമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേഷ് ഗുണ്ടു റാവു ആവശ്യപ്പെട്ടു. 15 വർഷക്കാലം തിരുപ്പതി ക്ഷേത്രത്തിലേക്ക് നെയ്യ് നൽകിയിരുന്നത് നന്ദിനിയാണ്. എന്നാൽ വിലയുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്ന് വൈഎസ്ആർ കോൺഗ്രസ് സർക്കാർ കരാർ അവസാനിപ്പിച്ചിരുന്നു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടുത്തിടെ തിരുപ്പതി പ്രസാദമുണ്ടാക്കാൻ നന്ദിനി നെയ്യ് ഉപയോഗിക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് ലഡു നിർമ്മിക്കുന്നതിൽ മൃഗകൊഴുപ്പ് ഉപയോഗിക്കുന്നതായി ആരോപണം ഉയർന്നത്. സംസ്ഥാനത്തെ 35,000 ലധികം ക്ഷേത്രങ്ങളിൽ പ്രസാദങ്ങൾ നിർമ്മിക്കാൻ നന്ദിനി നെയ്യ് മാത്രമേ ഉപയോഗിക്കാവൂ എന്ന് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. തിരുപ്പതി ലഡു വിവാദത്തിൽ കർണാടക മിൽക്ക് ഫെഡറേഷനോ, നന്ദിനി ബ്രാൻഡിനോ യാതൊരു ബന്ധമില്ലെന്നും ദിനേശ് ഗുണ്ടു റാവു കൂട്ടിച്ചേർത്തു.
TAGS: KARNATAKA | GHEE
SUMMARY: Govt orders inspection of ghees provided by private companies