വനിത ട്വന്റി – 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയം. ന്യൂസിലാൻഡിനോട് 58 റൺസിനാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ടീം 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. മറുപടി പറഞ്ഞ ഇന്ത്യയ്ക്ക് 19 ഓവറിൽ 102 റൺസെടുക്കാനെ സാധിച്ചുള്ളു.
മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് വനിതകൾ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ സോഫിയ ഡിവൈനിന്റെ പുറത്താകാതെയുള്ള 57 റൺസാണ് കിവീസ് ഇന്നിംഗ്സിന്റെ അടിത്തറ. സൂസി ബെയ്റ്റ്‌സ് 27, ജോര്‍ജിയ പ്ലിമ്മര്‍ 34 എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യൻ ബൗളർമാരിൽ രേണുക സിങ് രണ്ട് വിക്കറ്റ് വീഴ്ത്തി. അരുന്ധതി റെഡ്ഡിക്കും മലയാളി താരം ആശ ശോഭനയ്ക്കും ഓരോ വിക്കറ്റുകളും സ്വന്തമായി.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ട് റൺസുമായി ഷെഫാലി വർമയാണ് ആദ്യം പുറത്തായത്. സ്മൃതി മന്ദാന (12), ഹർമൻ പ്രീത് കൗർ (15), ജെമീമാ റോഡ്രിഗ്രസ് (13), റിച്ച ഘോഷ് (12), ദീപ്തി ശർമ (13) എന്നിങ്ങനെയാണ് മറ്റുപ്രധാന ബാറ്റർമാരുടെ സ്കോറുകൾ. 15 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീതാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. 19 റൺസിന് നാലുവിക്കറ്റെടുത്ത റോസ്മേരി മെയർ, 15ന് മൂന്ന് വിക്കറ്റെടുത്ത ലീ തഹുഹു, ഓപ്പണർമാരെ മടക്കിയ എഡെൻ കാൾസെൻ എന്നിവർ കിവികൾക്കായി തിളങ്ങി. ഞായറാഴ്ച പാക്കിസ്ഥാനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ശ്രീലങ്കയും ഓസ്ട്രേലിയയും കൂടി ഉൾപ്പെട്ട കടുപ്പമേറിയ ഗ്രൂപ്പിലാണ് നിലവിൽ ഇന്ത്യ.
TAGS: SPORTS | WORLD CUP
SUMMARY: India lose to New Zealand in T20 worldcup