പത്തനംതിട്ട: ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് നട തുറക്കും. ചിത്തിര ആട്ടത്തിരുനാള്‍ 31നാണ്. വ്യാഴാഴ്ച ഉദയാസ്തമയ പൂജ, പടി പൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം, എന്നിവ ഉണ്ട്. പൂജ പൂര്‍ത്തിയാക്കി രാത്രി 10ന് നട അടയ്ക്കും.
ഇപ്പോഴത്തെ മേല്‍ശാന്തിമാരായ പി എന്‍ മഹേഷ് (ശബരിമല), പി ജി മുരളി ( മാളികപ്പുറം), എന്നിവരുടെ ശബരിമലയിലെ അവസാന പൂജയാണ്. മണ്ഡലകാല തീര്‍ഥാടനത്തിനായി നവംബര്‍ 15ന് ശബരിമല നട തുറക്കുന്നത്. അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള പുതിയ മേല്‍ശാന്തിമാരായി തിരഞ്ഞെടുക്കപ്പെട്ട എസ് അരുണ്‍കുമാര്‍ നമ്പൂതിരി (ശബരിമല), വാസുദേവന്‍ നമ്പൂതിരി (മാളികപ്പുറം) എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ 15ന് വൈകീട്ട് നടക്കും.
ചിത്തിര ആട്ടവിശേഷത്തിന് ഒരുദിവസം മാത്രമാണ് വിശേഷാല്‍ പൂജകള്‍ ഉണ്ടായിരിക്കുക. കവടിയാർ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച് അഭിഷേകം ചെയ്യുന്നതാണ് ആട്ടവിശേഷ ദിവസത്തെ പ്രധാന ചടങ്ങ്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവർമയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ശബരിമലയില്‍ ആട്ടത്തിരുനാള്‍ ആഘോഷിക്കുന്നത്.
TAGS : SABARIMALA | OPEN
SUMMARY : Sabarimala temple walk will be opened on Wednesday for Chithira Attathirunal