ക്യൂബയെ വിറപ്പിച്ച് ഒരുമണിക്കൂറിനുള്ളില്‍ രണ്ട് ഭൂചലനങ്ങള്‍. ദക്ഷിണ ക്യൂബയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ വന്‍ നാശനഷ്ടമുണ്ടായെങ്കിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുഎസ് ജിയോളജിക്കല്‍ സർവേ റിക്ടർ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി.
ജിയോളജിക്കല്‍ സർവേയുടെ റിപ്പോർട്ട് പ്രകാരം ക്യൂബയിലെ ബാർട്ടോലോം മാസില്‍ നിന്ന് ഏകദേശം 25 മൈല്‍ (40 കിലോമീറ്റർ) തെക്ക് ഭാഗത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിന് ഒരു മണിക്കൂർ മുമ്പാണ് 5.9 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും അനുഭവപ്പെട്ടിരുന്നു. സാന്റിയാഗോ ഡി ക്യൂബ പോലുള്ള വലിയ നഗരങ്ങള്‍ ഉള്‍പ്പെടെ ക്യൂബയുടെ കിഴക്കൻ ഭാഗങ്ങളില്‍ മുഴക്കം അനുഭവപ്പെട്ടു. ആളപായമുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രദേശത്തെ കാലപ്പഴക്കമുള്ള പല വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഭൂചലനത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം. ഭൂചലനത്തില്‍ തകർന്ന കോണ്‍ക്രീറ്റ് വീടുകളുടെ ചിത്രങ്ങള്‍ സർക്കാർ സാമൂഹിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. ക്യൂബയില്‍ റാഫേല്‍ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് കനത്ത നാശ നഷ്ടങ്ങളുണ്ടായിരുന്നു. ചുഴലിക്കാറ്റില്‍ നൂറുകണക്കിന് വീടുകള്‍ തകർന്നു. ദ്വീപിലുടനീളം വൈദ്യുതി ബന്ധം തകരാറിലായി. ക്യൂബയുടെ ദേശീയ ഗ്രിഡ് തകർന്നതിനെ തുടർന്ന് വൈദ്യുതി ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല.
TAGS : CUBA | EARTHQUAKE
SUMMARY : Two powerful earthquakes hit Cuba