തൃക്കാക്കര നഗരസഭ മുൻ അധ്യക്ഷ അജിതാ തങ്കപ്പനെ കൗണ്‍സിലർ സ്ഥാനത്തുനിന്നും അയോഗ്യയാക്കി. അയോഗ്യയാക്കിക്കൊണ്ടുള്ള നോട്ടീസ് നഗരസഭ സെക്രട്ടറി ടി കെ സന്തോഷ് ആണ് അജിതയുടെ വീട്ടിലെത്തി കൈമാറിയത്. അവധി അപേക്ഷയോ മറ്റു കാര്യങ്ങളോ ബോധ്യപ്പെടുത്താതെ മൂന്നുമാസം തുടർച്ചയായി സ്ഥിരം സമിതിയോഗത്തില്‍ പങ്കെടുക്കാതിരുന്നതാണ് നടപടിക്ക് കാരണം.
കോണ്‍ഗ്രസ് കൗണ്‍സിലറാണ് അജിത തങ്കപ്പൻ. അതേസമയം, ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയില്‍ ചെയര്‍പേഴ്സണും വൈസ് ചെയര്‍ പേഴ്സണും രാജിവെച്ചു. നഗരസഭ ചെയർപേഴ്സൻ സുശീലാ സന്തോഷും വൈസ് ചെയർപേഴ്സൻ യു രമ്യയുമാണ് രാജിവെച്ചത്. ബുധനാഴ്ച എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസം നടക്കാനിരിക്കെയാണ് ചൊവ്വാഴ്ച വൈകിട്ട് നാടകീയമായി രാജി പ്രഖ്യാപിച്ചത്.
ബിജെപിയുടെ കൗണ്‍സിലർ കെ.വി പ്രഭയുടെ പിന്തുണയോടാണ് എല്‍ഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. ആകെ 33 വാർഡുകളാണ് ഉള്ളത്. അതില്‍ നിലവിലെ കക്ഷിനില ബി ജെ പി – 18, എല്‍ഡിഎഫ് – 9, യുഡിഎഫ് – 5, സ്വതന്ത്രൻ – 1 എന്നിങ്ങനെയാണ്. നിലവിലെ ബി ജെ പി യിലെ 3 കൗണ്‍സിലർമാർ വിമതരായി നില്‍ക്കുന്ന സാഹചര്യത്തില്‍ അവരെ അനുനയിപ്പിക്കാൻ കഴിയാത്തതിനാല്‍ ആണ് ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും രാജിവെച്ചത്.
TAGS : LATEST NEWS
SUMMARY : Thrikakkara Municipal Corporation has disqualified former president Ajitha Thankappan from the post of councillor