പാലക്കാട്: പനയമ്പാടത്ത് അപകടത്തില്‍ മരിച്ച നാലു പെണ്‍കുട്ടികളുടെയും ഖബറടക്കം തുപ്പനാട് ജുമാ മസ്ജിദില്‍ നടന്നു. അടുത്തടുത്തായി തയാറാക്കിയ നാലു ഖബറുകളിലാണ് പെണ്‍കുട്ടികളെ അടക്കിയത്. പാലക്കാട് ജില്ലാ ജനറല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ രാവിലെ ആറ് മണിയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.
എട്ടര മുതല്‍ തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനം നടത്തി. പത്തരയോടെ മയ്യിത്ത് നമസ്കാരത്തിന് ശേഷമാണ് ഖബറടക്കം നടന്നത്. അവസാനമായി ഒരുനോക്കുകാണാൻ വിദ്യാർഥിനികളുടെ സഹപാഠികളും അധ്യാപകരുമടക്കം ആയിരക്കണക്കിനാളുകള്‍ ഇവിടെയെത്തി. ഹൃദയഭേദകമായിരുന്നു ഇവിടത്തെ കാഴ്ചകള്‍.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എത്തി പ്രാർത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണൻകുട്ടി, കെ ശാന്തകുമാരി എംഎല്‍എ തുടങ്ങിയവർ കുട്ടികള്‍ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്നലെ വൈകീട്ട് പരീക്ഷ എഴുതി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് നാലു വിദ്യാര്‍ഥിനികളുടേയും മുകളിലേക്ക് സിമന്റ് കയറ്റി പോകുകയായിരുന്ന ലോറി മറിഞ്ഞത്.
കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ചെറുള്ളി പള്ളിപ്പുറം അബ്ദുല്‍ സലാമിന്റെയും ഫാരിസയുടെയും മകള്‍ പി എ ഇര്‍ഫാന ഷെറിന്‍ (13), പെട്ടേത്തൊടി അബ്ദുല്‍ റഫീഖിന്റെയും ജസീനയുടെയും മകള്‍ റിദ ഫാത്തിമ (13), കവുളേങ്ങില്‍ സലീമിന്റെയും നബീസയുടെയും മകള്‍ നിദ ഫാത്തിമ (13), അത്തിക്കല്‍ ഷറഫുദ്ദീന്റെയും സജ്‌നയുടെയും മകള്‍ എ എസ് ആയിഷ (13) എന്നിവരാണ് മരിച്ചത്. ഇവരുടെ സഹപാഠി അജ്നഷെറിൻ സമീപത്തെ താഴ്ച്ചയിലേക്ക് തെറിച്ചു വീണതിനാല്‍ രക്ഷപെട്ടു.
TAGS : LATEST NEWS
SUMMARY : Palakkad accident: Four children to be laid to rest together