പാലക്കാട്: പനയമ്പാടത്ത് ലോറി പാഞ്ഞുകയറി 4 വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു. മനപൂര്‍വ്വമുള്ള നരഹത്യ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വഴിക്കടവ് സ്വദേശി പ്രജീഷ് ജോണിനെതിരെയാണ് കേസ്. അപകടം തനിക്ക് പറ്റിയ പിഴവാണെന്ന് പ്രജീഷ് സമ്മതിച്ചതായി പോലീസ് പറഞ്ഞു.
എതിരെ ഒരു ബൈക്ക് വന്നപ്പോള്‍ അശ്രദ്ധയോടെ വെട്ടിച്ചതാണ് അപകടത്തിനിരയാക്കിയതെന്നാണ് പ്രജീഷ് പറയുന്നത്. പാലക്കാട് ഭാഗത്തേക്ക് വന്ന മറ്റൊരു ലോറി റോഡില്‍ തെന്നി തന്റെ വണ്ടിയുടെ മുന്നില്‍ ഇടിച്ചെന്ന് അപകടത്തില്‍പ്പെട്ട ലോറിയുടെ ഉടമ റെജി പറഞ്ഞു. ലോറിയില്‍ രണ്ടു ഡ്രൈവര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ ആശുപത്രിയില്‍ ഉള്ളയാളോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. മറ്റേയാളായിരുന്നു ലോറി ഓടിച്ചിരുന്നത്.
മറ്റേ വണ്ടി തട്ടിയതിനെത്തുടര്‍ന്ന് മുന്നിലെ ചില്ലു പൊട്ടിയിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്നാണ് ചികിത്സയിലുള്ള ഡ്രൈവര്‍ പറഞ്ഞത്. പാലക്കാടു നിന്നും സിമെന്റ് എടുത്ത് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു. എതിരെ വന്ന വാഹനം തെന്നി വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് തന്നെ അറിയിച്ചതെന്നും ലോറി ഉടമ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്ഥിരം അപകടം നടക്കുന്ന പനയമ്പാടത്ത് പ്രശ്‌നപരിഹാരത്തിനായി കളക്ടറുടെ നേതൃത്വത്തില്‍ യോഗം തുടങ്ങി. മന്ത്രി കെ കൃഷ്ണൻകുട്ടി, കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരി, പ്രാദേശിക നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മലപ്പുറം എസ്പി ആർ വിശ്വനാഥ്, എഡിഎംപി സുരേഷ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. ആദ്യം ഉദ്യോഗസ്ഥതല യോഗം നടന്ന ശേഷമായിരിക്കും മറ്റു യോഗം നടക്കും. ഇതിന് ശേഷം നാട്ടുകാരുടെ പരാതികൂടി കേള്‍ക്കും.
TAGS : PALAKKAD
SUMMARY : Palakkad accident; A case of murder has been registered against the lorry driver