ബെംഗളൂരു: തിരുപ്പതി ക്ഷേത്ര ദർശനത്തിന് വിവിഐപി പാസുകൾ ലഭിക്കാൻ ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ പേരിൽ ആൾമാറാട്ടം നടത്തിയ യുവാവ് പിടിയിൽ. യെലഹങ്കയിൽ നിന്നും മാരുതിയാണ് (40) തുമകുരു പോലീസിന്റെ പിടിയിലായത്.
ആഭ്യന്തര മന്ത്രിയുടെ സ്‌പെഷ്യൽ ഓഫീസർ കെ. നാഗണ്ണയുടെ പരാതിയിലാണ് അറസ്റ്റ്. ക്ഷേത്ര ദർശനത്തിനായി വിവിഐപി പാസുകൾ ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മാരുതി കത്തയച്ചിരുന്നു. കത്തിൽ താൻ കർണാടക ആഭ്യന്തര മന്ത്രിയാണെന്നും, തനിക്ക് പരിചയമുള്ള ചിലർക്ക് ക്ഷേത്ര ദർശനത്തിന് പാസുകൾ വേണമെന്നും ആവശ്യപ്പെട്ടു.
കത്തിൽ പരമേശ്വരയുടെ വ്യാജ ഒപ്പും ഉണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാൻ ആന്ധ്ര മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും കർണാടക ആഭ്യന്തര മന്ത്രിയെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. പാസുകൾ മറ്റുള്ളവർക്ക് വിൽക്കാനാണ് മാരുതി പദ്ധതിയിട്ടതെന്ന് തുമകുരു പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
TAGS: KARNATAKA | ARREST
SUMMARY: Man arrested for posing as karnataka home minister