കൊച്ചി: ഉത്ര വധക്കേസില്‍ വ്യാജ മെഡിക്കല്‍ സർട്ടിഫിക്കറ്റ് നല്‍കി പരോളിന് ശ്രമിച്ചെന്ന കേസില്‍ പ്രതി സൂരജിന്റെ മാതാവിന് ഇടക്കാല മുൻകൂർ ജാമ്യം. പൂജപ്പുര ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ എടുത്ത കേസിലാണ് ജാമ്യം. മുൻകൂർ ജാമ്യ ഹർജിയില്‍ കോടതി സർക്കാരിൻ്റെ നിലപാട് തേടി. മെഡിക്കല്‍ സർട്ടിഫിക്കറ്റ് സൂരജിന്റെ അമ്മ രേണുക തിരുത്തിയെന്ന് കണ്ടെത്തിയിരുന്നു.
അടിയന്തര പരോള്‍ ആവശ്യപ്പെട്ടുള്ള മെഡിക്കല്‍ സർട്ടിഫിക്കറ്റില്‍ സൂരജിന്റെ അച്ഛന് ഗുരുതരരോഗമാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. സംശയം തോന്നിയ ജയില്‍ അധികൃതർ സർട്ടിഫിക്കറ്റ് നല്‍കിയ ഡോക്‌ടറോട് കാര്യങ്ങള്‍ ചോദിച്ചു. സൂപ്രണ്ടിന് ലഭിച്ച സർട്ടിഫിക്കറ്റും അയച്ചുകൊടുത്തു. സർട്ടിഫിക്കറ്റ് നല്‍കിയത് താനാണെങ്കിലും അതില്‍ ഗുരുതരരോഗമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡോക്‌ടർ അറിയിച്ചു.
രേഖ വ്യാജമാണെന്ന് വ്യക്തമായതോടെ സൂപ്രണ്ട് സൂരജിനെതിരെ പൂജപ്പുര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പുറത്തുനിന്നുള്ള ആളാണ് വ്യാജരേഖ ഉണ്ടാക്കിയതെന്നാണ് വിവരം. സൂരജിന്റെ അമ്മയായിരുന്നു സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. സംഭവത്തില്‍ സൂരജിനെയും അമ്മയെയും ചോദ്യം ചെയ്യും. വ്യാജരേഖയുണ്ടാക്കാൻ സഹായിച്ചവരെയും കണ്ടെത്തും.
പരോള്‍ ലഭിക്കാൻ വ്യാജ രേഖയുണ്ടാക്കി നല്‍കുന്ന സംഘം ഇതിന് പിന്നിലുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സൂരജ് ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.
TAGS : LATEST NEWS
SUMMARY : Utra murder case: Suraj’s mother granted interim bail