ബെംഗളൂരു: കർണാടക കായികമേളയ്ക്ക് (ക്രീഡാകൂട്ട) ജനുവരി 17ന് തുടക്കമാകും. യുവജന ശാക്തീകരണ – കായിക വകുപ്പും, കർണാടക ഒളിമ്പിക് അസോസിയേഷൻ, ജില്ലാ ഭരണകൂടങ്ങളും ചേർന്നാണ് കായിക മത്സരങ്ങൾ നടത്തുന്നത്. 17 മുതൽ 23 വരെ ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ മത്സരങ്ങൾ നടക്കും.
17-ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി സിദ്ധാരാമയ്യ മംഗള സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യും. ഇരുജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 3,000-ലേറെ കായികതാരങ്ങൾ മാറ്റുരയ്ക്കും. ഹോക്കി, കബഡി, ജൂഡോ, ആർച്ചറി, ടേബിൾ ടെന്നിസ്, ബോക്സിങ്, സൈക്കിളിങ്, ഗുസ്തി, കയാക്കിങ്, ലോൺ ടെന്നിസ് തുടങ്ങി 24 മത്സരങ്ങളുണ്ടാകും. എല്ലാ വിഭാഗങ്ങളിലും പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേക വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും.
വോളിബോൾ, ബാസ്കറ്റ്ബോൾ, നീന്തൽ മത്സരങ്ങൾ ദക്ഷിണ കന്നഡയിലും, കയാക്കിംഗ്, കനോയിംഗ് തുടങ്ങിയ മത്സരങ്ങൾ ബ്രഹ്മവാരയിലെ സുവർണ നദിയിലും, അമ്പെയ്ത്ത് മണിപ്പാലിലെ എംജെസി ഗ്രൗണ്ടിലുമായി നടക്കും.
മണിപ്പാലിലെ മരീന സ്പോർട്സ് കോംപ്ലക്സിൽ ലോൺ ടെന്നീസ്, ടേബിൾ ടെന്നീസ് മത്സരങ്ങൾ നടക്കും. 23 ന് ഉഡുപ്പിയിൽ നടക്കുന്ന സമാപന ചടങ്ങിൽ ഗവർണർ തവർചന്ദ് ഗെലോട്ട് ആഭ്യന്തരമന്ത്രി ജി. പരമേശ്വർ എന്നിവർ വിജയികൾക്ക് മെഡലുകൾ സമ്മാനിക്കും.
TAGS: KARNATAKA | SPORTS MEET
SUMMARY: Karnataka Kreedakoota to begin by 17