അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ 119 ഇന്ത്യക്കാരെ വീണ്ടും തിരിച്ചയച്ച് അമേരിക്ക. ഇന്ത്യക്കാരുമായി പുറപ്പെട്ട വിമാനങ്ങള്‍ ശനി, ഞായർ ദിവസങ്ങളിലായി അമൃത്സറില്‍ ലാൻഡ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിനിടയിലാണ് അമേരിക്കയുടെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.
ഇത് രണ്ടാം തവണയാണ് അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരുമായുളള വിമാനം അമൃത്സറില്‍ ലാൻഡ് ചെയ്യുന്നത്. പഞ്ചാബ് സ്വദേശികളായ 67 പേർ, ഹരിയാനക്കാരായ 33 പേർ, ഗുജറാത്തില്‍ നിന്നുളള എട്ട് പേർ, മൂന്ന് ഉത്തർപ്രദേശ് സ്വദേശികള്‍, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങില്‍ നിന്ന് രണ്ടുപേർ വീതം, ജമ്മുകാശ്മീർ, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുളള ഓരോ പൗരൻമാരുമാണ് നാളെ ഇന്ത്യയിലേക്കെത്തുന്നത്.
എന്നാല്‍ ഇവരെ എത്തിക്കുന്നത് സൈനിക വിമാനത്തിലാണോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അമേരിക്ക തിരിച്ചയച്ച 104 ഇന്ത്യക്കാരുമായി യു.എസ്. സൈനിക വിമാനം സി-17 കഴിഞ്ഞയാഴ്ചയാണ് പഞ്ചാബിലെ അമൃത്‌സറിലിറങ്ങിയത്. ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു ലാന്‍ഡിങ്.
പഞ്ചാബില്‍നിന്ന് 30 പേര്‍, ഹരിയാണ, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്ന് 33 പേര്‍ വീതം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍നിന്ന് മൂന്നുപേര്‍ വീതം, ചണ്ഡീഗഢില്‍നിന്ന് രണ്ടുപേരുമാണ് എത്തിയത്. അമേരിക്ക നാടുകടത്തുന്ന ആദ്യ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ സംഘമായിരുന്നു ആ വിമാനത്തില്‍ മടങ്ങിയെത്തിയത്.
TAGS : LATEST NEWS
SUMMARY : America is sending back illegal immigrants again