ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച 47 പേരെ തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞ 24 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. ഗുജറാത്ത് സ്വദേശികളുടേതാണ് തിരിച്ചറിഞ്ഞ മൃതദേഹങ്ങളിൽ ഭൂരിഭാഗവും.വിമാനത്തിലുണ്ടായിരുന്ന 241 പേരും ഹോസ്‌റ്റലിലും പരിസരത്തും ഉണ്ടായിരുന്ന 49ഓളംപേരുമടക്കം 290 പേർ മരിച്ചതായാണ് റിപ്പോർട്ട്.
കത്തിക്കരിഞ്ഞ മൃതദേഹങ്ങളിലെ ഡിഎൻഎ പരിശോധന വളരെ സങ്കീർണത നിറഞ്ഞതാണെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രി അഡീഷണൽ സൂപ്രണ്ട് ഡോ. രജനീഷ് പാട്ടീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏകദേശം 600 ഡോക്ടർമാർ, സഹായികൾ, ഡ്രൈവർമാർ എന്നിവരെയാണ് ദൗത്യത്തിന് നിയോഗിച്ചിട്ടുള്ളത്.
എയിർ ഇന്ത്യ വിമാനം തകർന്നുവീണ അഹമ്മദാബാദ് മേഘാനി നഗറിലെ ബി ജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ പരിശോധന തുടരുകയാണ്. കേന്ദ്രആഭ്യന്തരസെക്രട്ടറി അധ്യക്ഷനായുള്ള ഉന്നതതല സമിതി അന്വേഷണം തുടങ്ങി.
ജൂണ്‍ 12ന് ഉച്ചയ്ക്ക് 1.39നായിരുന്നു ഇന്ത്യയെ നടുക്കിയ ആകാശദുരന്തം നടന്നത്. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു വിമാനം തകര്‍ന്നുവീണത്. ബി ജെ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മെസ്സിലേയ്ക്കും പിജി വിദ്യാര്‍ത്ഥികളും സ്പെഷ്യല്‍ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലേക്കുമായിരുന്നു വിമാനം തകര്‍ന്നുവീണത്.
SUMMARY: Ahmedabad plane crash: 47 bodies identified