കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയിൽ കർണാടക സ്വദേശിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ റോഡിൽ അവശനിലയില്‍ കണ്ടെത്തി. ഈങ്ങാപ്പുഴ എലോക്കരയിൽ ദേശീയ പാതയോരത്താണ് യുവതിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി യുവതിയെ സ്‌റ്റേഷനിലേക്ക് മാറ്റി. മലയാളികളായ മൂന്നു പേർക്കൊപ്പമാണ് മൈസൂരുവില്‍ നിന്ന് കാറിൽ എത്തിയതെന്ന് യുവതി പറഞ്ഞു. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. കൂടത്തായി സ്വദേശി മുഹമ്മദ് നിസാ(31)മാണ് പിടിയിലായത്.
യുവതിയെ നിസാം ഈങ്ങാപ്പുഴയില്‍ ഇറക്കിവിടുന്നത് ഒരു ഓട്ടോഡ്രൈവര്‍ കണ്ടിരുന്നു. യുവതിയെ ഇറക്കിവിട്ടശേഷം യാത്രതുടര്‍ന്ന നിസാം ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് എലോക്കരയിലെ ടയര്‍കടയില്‍ വാഹനവുമായെത്തി. ടയര്‍ മാറ്റിയെങ്കിലും കൈയില്‍ പണം ഇല്ലാത്തതിനാല്‍ ഗൂഗിള്‍പേ വഴി പണം അയച്ചുതരാന്‍ സുഹൃത്തുക്കളെ വിളിച്ചു. തുടര്‍ന്ന് പണം അയച്ചുകിട്ടാന്‍ കാത്തിരിക്കുന്നതിനിടെയാണ് നേരത്തേ സംഭവം കണ്ട ഓട്ടോഡ്രൈവര്‍ നിസാമിന്റെ വാഹനം തിരിച്ചറിഞ്ഞത്. ഇതോടെ പോലീസെത്തി നിസാമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എന്നാല്‍ യുവതിയെ കാറില്‍ കയറ്റിയത് താമരശ്ശേരി ടൗണില്‍നിന്നാണെന്നാണ് നിസാമിന്റെ മൊഴി. താമരശ്ശേരിവരെ യുവതിയെ എത്തിച്ചത് മറ്റൊരാളാണെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
SUMMARY: Karnataka native abandoned on the road; The woman reached Kerala with 3 Malayalis, one in custody