ഷെറിൻ ജയില്‍മോചിതയാകുന്നു; സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു

0
358

തിരുവനന്തപുരം: ചെങ്ങന്നൂർ ചെറിയനാട് ഭാസ്‌കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ജയില്‍മോചനം അനുവദിച്ചു. ഷെറിൻ അടക്കം 11 പേർക്കാണ് ശിക്ഷായിളവ് നല്‍കിയിരിക്കുന്നത്. ഇവരെ വിട്ടയക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ചതോടെ മൂന്നുകേസുകളിലായി 11 പേർക്കാണ് മോചനം നല്‍കുന്നത്.

നേരത്തേ ഷെറിന് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന് സർക്കാർ ശുപാർശ വിവാദമായിരുന്നു. ഷെറിന് അടിക്കടി പരോള്‍ കിട്ടിയത് എടുത്തുകാട്ടിയാണ് സർക്കാരിനെതിരെ വിമർശനം ഉയർന്നത്. ഷെറിന് ശിക്ഷാ ഇളവ് നല്‍കാൻഅസാധാരണ വേഗത്തില്‍ സർക്കാർ തീരുമാനമെടുത്തതാണ് വിവാദമായത്. 14 വർഷം ശിക്ഷ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് മോചനം. 2009 നവംബർ 7നാണ് ഷെറിന്‍റെ ഭർതൃപിതാവ് കൂടിയായ കാരണവർ വില്ലയില്‍ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്.

മരുമകള്‍ ഷെറിൻ ഒന്നാം പ്രതിയും ഷെറിന്റെ കാമുകൻമാരും കൊലപാതകത്തില്‍ പ്രതികളായിരുന്നു. വലിയ രീതിയില്‍ ചർച്ച ചെയ്യപ്പെട്ട കേസായിരുന്നു ഇത്. കാരണവരുടെ കൊലപാതകത്തില്‍ അതിവേഗം തന്നെ പ്രതികളിലേക്ക് എത്താൻ പോലീസിന് സാധിച്ചു. വീടിനകത്തുള്ള ആരുടെയെങ്കിലും സഹായമില്ലാതെ, നായ്ക്കളുള്ള വീട്ടിലെത്തി, ഭാസ്കര കാരണവരെ കൊല്ലാൻ കഴിയില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.

അങ്ങനെയാണ് മരുമകള്‍ ഷെറിനെയും സുഹൃത്തുക്കളെയും പിടികൂടിയത്. ഷെറിന്‍റെ ബന്ധങ്ങള്‍ ഭാസ്കര കാരണവർ എതിർത്തതായിരുന്നു പ്രകോപനം. കേസിലെ ഒന്നാം പ്രതിയായ ഷെറിന് തുടർച്ചയായി പരോളുകള്‍ നല്‍കിയത് വിവാദമായിരുന്നു. വിവിധ ജയിലുകളില്‍ പ്രശ്നമുണ്ടാക്കിയ ഷെറിനെ ഒടുവില്‍ കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.

ശിക്ഷ കാലാവധി പൂർത്തിയായി സാഹചര്യത്തില്‍ ഷെറിൻ നേരത്തെ നല്‍കിയ പരാതി കൂടി പരിഗണിച്ചാണ് ഇപ്പോള്‍ ഇളവ് നല്‍കാനുള്ള തീരുമാനമെടുത്തത്. സ്ത്രീയെന്നുള്ള പരിഗണന കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്. ഷെറിന് ഒരു മകൻ പുറത്തുണ്ട്. ഇത്തരത്തില്‍ പല കാര്യങ്ങള്‍ പരിഗണിച്ച്‌, ജയില്‍ ഉപദേശക സമിതിയുടെ നിർദേശം കൂടി പരിഗണിച്ചാണ് ഇളവ് നല്‍കാൻ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

SUMMARY: Sherin to be released from prison; Governor accepts government recommendation

LEAVE A REPLY

Please enter your comment!
Please enter your name here