ബെംഗളൂരു: നടിയും കോൺഗ്രസ് നേതാവുമായ ദിവ്യ സ്പന്ദനയ്ക്കെതിരായ സൈബർ ആക്രമണത്തിൽ സംസ്ഥാന വനിത കമ്മിഷൻ അന്വേഷണത്തിനു ഉത്തരവിട്ടു. വിശദ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർക്ക് വനിത കമ്മിഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി നിർദേശം നൽകി.
രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശൻ തുഗുദീപയ്ക്ക് ജാമ്യം നൽകിയ കർണാടക ഹൈക്കോടതി വിധിയെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി നടപടിയെ ദിവ്യ സ്വാഗതം ചെയ്തിരുന്നു. രാജ്യത്തെ സാധാരണക്കാരുടെ പ്രതീക്ഷയാണ് സുപ്രീംകോടതിയെന്നും രേണുകാസ്വാമിയുടെ കുടുംബത്തിനു നീതി ലഭിക്കുമെന്നും ദിവ്യ സമൂഹ മാധ്യമത്തിൽ പ്രതികരിച്ചു. പിന്നാലെയാണ് ദർശന്റെ ആരാധകർ ദിവ്യക്കെതിരെ കടുത്ത സൈബർ ആക്രമണം അഴിച്ചുവിട്ടത്.
അശ്ലീല സന്ദേശങ്ങളുടെയും കമന്റുകളുടെയും സ്ക്രീൻഷോട്ടുകൾ പങ്കുവച്ച് ദിവ്യയും ഇതിനെ അപലപിച്ചിരുന്നു. 2024 ജൂൺ 11നാണ് ആരാധകനായ രേണുകാസ്വാമിയെ തല്ലിക്കൊന്ന കേസിൽ ദർശൻ അറസ്റ്റിലായത്. ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. കേസിൽ ഒക്ടോബർ 30ന് ഹൈക്കോടതി ദർശന് ജാമ്യം അനുവദിച്ചു.
SUMMARY: Karnataka womens commission orders enquiry to cyber attacks against actress Ramya Spandana.