പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. രണ്ട്, മൂന്ന് നമ്പര്‍ ഷട്ടറുകളാണ് 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയത്. ഇതിന് മുമ്പ് 2022 ലാണ് ഈ ഷട്ടറുകള്‍ തുറന്നിട്ടുള്ളത്.
ശക്തമായ മഴയില്‍ ശബരിഗിരി സംഭരണിയിലേയ്ക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതിനാലും വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലായ 1976.2 മീറ്റര്‍ കടന്നപ്പോഴാണ് രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഈ മാസം 20 വരെ ആനത്തോട് അണക്കെട്ടിന്റെ റൂള്‍ ലെവല്‍ അനുസരിച്ച് ജലനിരപ്പ് 1976.2 മീറ്ററില്‍ കൂടാന്‍ പാടില്ല.
അതിന്‍ പ്രകാരമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയതെന്ന് അണക്കെട്ട് സുരക്ഷാവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉഷാദേവി പറഞ്ഞു. രണ്ടു ദിവസമായി ഈ മേഖലകളില്‍ കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. കക്കിയില്‍ 110 മില്ലിമീറ്ററും പമ്പയില്‍ 94 മില്ലിമീറ്ററും മഴ പെയ്തു. 22.112 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഒഴുകിയെത്തി. ഇതോടെ ജലനിരപ്പ് റൂള്‍ ലെവലില്‍ എത്തുകയായിരുന്നു.
അതേസമയം, പത്തനംതിട്ടയില്‍ അച്ചൻകോവില്‍ (കല്ലേലി & കോന്നി GD സ്റ്റേഷൻ), മണിമല (തോണ്ട്ര സ്റ്റേഷൻ) നദികളിലും തൃശൂർ ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷൻ) യിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
SUMMARY: All three shutters of Moozhiyar Dam opened; authorities advised to be vigilant