ബെംഗളൂരു: ധർമസ്ഥല കേസിൽ പരാതിക്കാരന് അറസ്റ്റിലായെങ്കിലും മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണം സംഘം (എസ്.ഐ.ടി) തുടരുമെന്ന് ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര പറഞ്ഞു. എസ്.ഐ.ടി അന്വേഷണം പൂർത്തിയാകുന്നതുവരെ ഒരു നിഗമനത്തിലെത്താൻ കഴിയില്ലെന്നും അന്വേഷണം പുരോഗമിക്കുന്നതിനാൽ ഒരു വിവരവും പങ്കുവെക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഉഡുപ്പിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അതേസമയം ധർമ്മസ്ഥല കേസില്‍ ഇന്നലെ അറസ്റ്റിലായ മുന്‍ ശുചീകരണ തൊഴിലാളി സിഎൻ ചിന്നയ്യയെ 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച ബെൽത്തങ്ങാടി കോടതിയിൽ ഹാജരാക്കിയ ചിന്നയ്യയെ 10 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ധർമ്മസ്ഥലയിൽ കൊലചെയ്യപ്പെട്ട നൂറിലധികം പേരുടെ മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ താന്‍ നിർബന്ധിതനായി എന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്. മജിസ്ട്രേറ്റിന് മുന്നില്‍ ഇത് സംബന്ധിച്ച രഹസ്യ മൊഴിയും അദ്ദേഹം നല്‍കിയിരുന്നു. ഇതിനുപിന്നാലെ രണ്ട് പതിറ്റാണ്ടുകളായി നഗരത്തിൽ നടന്ന കൊലപാതകം, ബലാത്സംഗം, നിയമവിരുദ്ധമായ ശവസംസ്കാരങ്ങൾ എന്നിവയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നു. ഇതോടെയാണ് സർക്കാർ എസ്‌ഐടി രൂപീകരിച്ചത്.
ജൂലൈ 19 ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 16 സ്ഥലങ്ങൾ കുഴിച്ച് പരിശോധന നടത്തി. ചിന്നയ്യയുടെ മൊഴികളുടെ പശ്ചാത്തലത്തില്‍ എസ്ഐടി നേത്രാവതി നദീതീരത്ത് വലിയ തോതില്‍ പരിശോധന നടത്തി. എസ്ഐടി 17 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ഈ ആരോപണങ്ങളെ തെളിയിക്കുന്ന യാതൊരു തെളിവും കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ അദ്ദേഹത്തിന്റെ മൊഴികളിലും രേഖകളിലും കണ്ടെത്തിയ വൈരുദ്ധ്യങ്ങൾ കാരണം ഇദ്ദേഹത്തെ വിശദമായ ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
SUMMARY: SIT investigation will continue in Dharmasthala – Home Minister