കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം മരിച്ചത്.
ബുധനാഴ്ചയാണ് റഹീമിനെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കോഴിക്കോട്ട് അബോധാവസ്ഥയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ നാട്ടുകാരും വളണ്ടിയർമാരുമാണ് ആശുപത്രിയിലെത്തിച്ചത്.
റഹീം മൂന്ന് വർഷം മുമ്പ് വീടുവിട്ടിറങ്ങിയതാണെന്നാണ് വിവരം. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല. സിഎസ്എഫ് പരിശോധനയിലൂടെ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിലായിരുന്നെങ്കിലും രോഗി മരണത്തിന് കീഴടങ്ങി.
ഒന്നര മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സക്കിടെ ഏഴു പേർ മരിക്കുകയും രണ്ടു കുട്ടികൾ അടക്കം മൂന്നു പേർ രോഗമുക്തി നേടി ആശുപത്രി വിടുകയും ചെയ്തു.
SUMMARY: Another death due to amoebic encephalitis; A native of Chavakkad died at Kozhikode Medical College