വാഷിങ്ടണ്‍: യുഎസില്‍ ലൈംഗീക പീഡനക്കേസിലെ പ്രതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. കാലിഫോർണിയ ഫ്രെമോണ്ട് സ്വദേശി വരുൺ സുരേഷ് (29) ആണ് പിടിയിലായത്. ബാലികയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്ന ഡേവിഡ് ബ്രിമറിനെയാണ് (71) ഇയാൾ കൊലപ്പെടുത്തിയത്. സംഭവസ്ഥലത്തുനിന്ന് സുരേഷിനെ അറസ്റ്റ് ചെയ്ത പോലീസ് കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇയാളിൽ നിന്ന് കണ്ടെടുത്തു.
ഒരു ലൈംഗിക കുറ്റവാളിയെ കൊലപ്പെടുത്തുകയെന്നത് തന്റെ ഏറെനാളത്തെ ആഗ്രഹമായിരുന്നുവെന്നും അതാണ് നടപ്പിലാക്കിയതെന്നുമാണ് അറസ്റ്റിലായ വരുണ്‍ സുരേഷ് പോലീസിന് നല്‍കിയ മൊഴി. ഇത്തരക്കാര്‍ കുട്ടികളെ വേദനിപ്പിക്കുന്നവരാണെന്നും ഇവരെല്ലാം മരണത്തിന് അര്‍ഹരാണെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
കൊല്ലപ്പെട്ട ഡേവിഡ് ബ്രിമ്മര്‍ 1995-ല്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിരുന്നു. ഒന്‍പതുവര്‍ഷമാണ് പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ തടവ് അനുഭവിച്ചത്. കൊല്ലപ്പെട്ട ഡേവിഡ് ബ്രിമ്മറും പ്രതിയായ വരുണ്‍ സുരേഷും തമ്മില്‍ നേരത്തേ ബന്ധമൊന്നും ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. . 2021ൽ ഫ്രെമോണ്ടിലെ ഹയാത്ത് പ്ളേസ് ഹോട്ടൽ സി.ഇ.ഒ ശിശുപീഡകൻ ആണെന്നാരോപിച്ച് വ്യാജ ബോംബ് ഭീഷണി നടത്തിയതിന് വരുണിനെതിരെ പോലീസ് കേസെടുത്തിരുന്നു.
SUMMARY: Indian man stabs sex offender to death in California; convicted child molester killed