ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് ടിവികെ ജില്ലാ നേതാക്കൾ. ടിവികെ കരൂർ ഈസ്റ്റ് ജില്ലാ സെക്രട്ടറി, ട്രഷറർ തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്. 41 പേരുടെ മരണത്തിനിടയാക്കിയ കരൂര്‍ ദുരന്തത്തിന് ശേഷം ആദ്യമായാണ് ടിവികെ നേതാക്കൾ ദുരന്തബാധിതരുടെ വീടുകളിൽ എത്തുന്നത്.
അപകടസ്ഥലത്ത് നിന്ന് വിജയ് പെട്ടെന്ന് മടങ്ങിയതിലും, അപകടശേഷം വേണ്ട നിർദേശങ്ങൾ നൽകാതിരുന്നതിലും കരൂരിലെ പാർട്ടി പ്രവർത്തകർക്ക് അമർഷമുണ്ട്. വിജയ് ഉടൻ കരൂരിൽ എത്തണമെന്നാണ് ടിവികെ പ്രവര്‍ത്തകരുടെ ആവശ്യം.
സെപ്തംബർ 27 ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികള്‍, പതിനാറ് സ്ത്രീകള്‍, പന്ത്രണ്ട് പുരുഷന്മാര്‍ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു.
SUMMARY: TVK district leaders visit the homes of those who died in the Karur TVK rally