ബെംഗളൂരു: ബെംഗളൂരുവില്‍ അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ ടിജെഎസ് ജോര്‍ജിന് വിടനല്‍കി സംസ്ഥാനം. ഹെബ്ബാൾ ക്രിമറ്റോറിയത്തിൽ സംസ്ഥാന സർക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മുഖ്യമന്ത്രി സിദ്ധരാമയ്യ ശ്മശാനത്തിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. സുഹൃത്തുക്കളും മാധ്യമലോകത്തെ ശിഷ്യരും ബെംഗളൂരുവിലെ രാഷ്ട്രീയ, സാഹിത്യ മേഖലയിലെ പ്രമുഖരും അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.
വാർധക്യ സഹജമായ അസുഖങ്ങൾക്കിടെ ഹൃദയാഘാതം ഉണ്ടായതോടെ വ്യാഴാഴ്ച വൈകീട്ടായിരുന്നു ബെംഗളൂരുവിൽ അദ്ദേഹത്തിന്റെ അന്ത്യം. തുടർന്ന് മൃതദേഹം ബെംഗളൂവിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെ ശ്മശാനത്തിലെത്തിച്ച മൃതദേഹം ഒരു മണിക്കൂർ പൊതുദർശനത്തിനുവെച്ചു. മുഖ്യമന്ത്രി പുഷ്പചക്രം അർപ്പിച്ച് മടങ്ങിയതിനു പിന്നാലെ രണ്ടുമണിയോടെയാണ് ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചത്. മൃതദേഹം ത്രിവർണ പതാകയിൽ പുതപ്പിച്ചു. സംസ്ഥാന ബഹുമതികളുടെ ഭാഗമായി പൊലീസ് സല്യൂട്ട് നൽകി മൂന്നുതവണ ആകാശത്തേക്ക് വെടിവെച്ചു. മൂന്നുമണിയോടെ സംസ്കരിച്ചു.
SUMMARY: Farewell to veteran journalist TJS George; Funeral in Bengaluru with official honours