പാലക്കാട്: ലൈംഗികാരോപണങ്ങള്‍ക്ക് ശേഷം ആദ്യമായി സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഉദ്ഘാടനത്തിനായിരുന്നു രാഹുലെത്തിയത്. പാലക്കാട് – ബെംഗളൂരു കെഎസ്ആര്‍ടിസിയുടെ പുതിയ എസി ബസ് സര്‍വ്വീസാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്നലെ രാത്രി 9 മണിക്ക് പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു ചടങ്ങ്. വിവാദങ്ങൾക്ക് ശേഷം ഇതാദ്യമായാണ് രാഹുൽ പൊതു പരിപാടിയിൽ പങ്കെടുക്കുന്നത്. രാഹുലിനെ പൊതു പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന് ബിജെപിയും ഡിവൈഎഫ്ഐയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വിവാദങ്ങൾക്കൊടുവിൽ കഴിഞ്ഞ മാസം 24നാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ എംഎൽഎ ഓഫീസിലെത്തിയത്. വൈകീട്ട് 4. 15 ന് മൂന്ന് പ്രവർത്തകർക്കൊപ്പം എംഎൽഎ ബോർഡ് വെയ്ക്കാത്ത സ്വകാര്യ കാറിലാണ് എംഎൽഎ എത്തിയിരുന്നത്. ലൈംഗികാതിക്രമ ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച രാഹുലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളും പ്രതിഷേധങ്ങളും മറികടന്ന് 38 ദിവസത്തിന് ശേഷം രാഹുല്‍ മണ്ഡലത്തിലെത്തിയപ്പോള്‍, പുറത്താക്കിയെന്ന് പലതവണ പറഞ്ഞ അതേ കോണ്‍ഗ്രസ് നേതൃത്വം രാഹുലിനെ സംരക്ഷിക്കുന്ന കാഴ്ചയായിരുന്നു പാലക്കാട് കണ്ടത്. സസ്പെന്‍ഷനിലായതിനാല്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്നും എന്നാല്‍ എംഎല്‍എ എന്ന നിലയില്‍ രാഹുലിന് മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാമെന്നും പാലക്കാട് ഡിസിസി വ്യക്തമാക്കയിരുന്നു.
SUMMARY: Rahul Gandhi at a public event for the first time after the controversies; Palakkad – Bengaluru KSRTC AC bus service flagged off