തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് ശക്തമായ പിന്തുണയുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. രാഹുല്‍ നിരപരാധിയാണെന്ന് സുധാകരന്‍ പറഞ്ഞു. രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമാകണം. ‘ഞാന്‍ ആ വിഷയത്തെ പറ്റി അന്വേഷിച്ചു. കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല, കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. രാഹുലുമായി വേദി പങ്കിടാന്‍ മടിയില്ല. പുതിയ ശബ്ദരേഖ താന്‍ കേട്ടിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
‘വെറുതെ ആദ്ദേഹത്തെ അപമാനിക്കാന്‍ സിപിഐഎമ്മും ബിജെപിയും നടത്തുന്ന ശ്രമമാണ് ഇതിന് പിന്നില്‍. തീര്‍ത്തും നിരപരാധിയാണ്. ഞാനതൊക്കെ അന്വേഷിക്കുന്നുണ്ട്. അന്വേഷിച്ചത് രണ്ട് ചീത്ത പറയാന്‍ വേണ്ടിയാണ്. പക്ഷെ മറുപടിയെല്ലാം കേട്ടപ്പോള്‍ എനിക്ക് തോന്നി ഐ വാസ് റോങ്. ഞാനവനെ വിളിച്ച് സംസാരിച്ചു. നമുക്ക് അവനെക്കുറിച്ച് തര്‍ക്കങ്ങളൊന്നുമില്ല. അവന്റെ പാര്‍ട്ടി കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല. ആര് പറഞ്ഞാലും നമുക്കത് പ്രശ്‌നമല്ല. രാഹുല്‍ സജീവമായി രംഗത്തുവരണം. കഴിവും പ്രാപ്തിയുമുള്ള നേതാവാണ്. ജനമനസില്‍ സ്ഥാനമുള്ളവനാണ്. ആളുകള്‍ക്ക് ഒരുപാട് വികാരങ്ങളും വിചാരങ്ങളും പകര്‍ത്തിക്കൊടുക്കാന്‍ സാധിക്കുന്ന, പ്രാസംഗിക കരുത്തുള്ളവനാണ്. അവനെ വേണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഞാന്‍ ശബ്ദ സന്ദേശം കേട്ടിട്ടില്ല, അവന്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ, വെല്ലുവിളിച്ചിട്ടുണ്ടല്ലോ. രാഹുലിനെ പാര്‍ട്ടിയോടൊപ്പം കൂട്ടിനിര്‍ത്തിക്കൊണ്ടുപോകണം. അദ്ദേഹത്തിനൊപ്പം ഞാന്‍ വേദി പങ്കിടും,’ സുധാകരൻ പറഞ്ഞു.
കോണ്‍ഗ്രസിലെയും ലീഗിലെയും വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നില്‍ അടിയുറച്ചു നില്‍ക്കുമ്പോഴാമ് കെ സുധാകരന്‍ തുറന്ന പിന്തുണയുമായി രംഗത്തുവരുന്നത്. ഒരു മുതിര്‍ന്ന നേതാവ് ഇത്തരമൊരു നിലപാട് കൈക്കൊള്ളുന്നത് ഇതാദ്യമാണ്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ആളാണെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം. പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതാണ്. ആരോപണം വന്നപ്പോള്‍ തന്നെ കര്‍ശനമായ നടപടിയെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ പാലക്കാട്ടെ നേതൃത്വം മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Rahul is innocent in the conspiracy, Congress does not distrust him: K Sudhakaran MP














