വാഷിങ്‌ടൺ: കരയ്ക്കും കടലിനും പിന്നാലെ ഭൂമിയുടെ ഭ്രമണപഥത്തില്‍ ഒരു ബഹിരാകാശ ആയുധപ്പുര ഒരുക്കിയതായി സ്ഥിരീകരിച്ച് യുഎസ്. ‘എയർ, സ്പേസ് ആൻഡ് സൈബർ’ കോൺഫറൻസിൽ സംസാരിക്കവെ യുഎസ് എയർഫോഴ്സ് സെക്രട്ടറി ട്രോയ് മെയ്ൻക് ആണ് ബഹിരാകാശത്തെ ‘ഓൺ ഓർബിറ്റ്’ യുദ്ധവിന്യാസ വിവരം വെളിപ്പെടുത്തിയത്.
ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനും അമേരിക്കൻ സൈന്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനുമാണ് ആയുധങ്ങൾ സജ്ജമാക്കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതെല്ലാം തരത്തിലുള്ള ആയുധങ്ങളാണ് വിന്യസിച്ചതെന്ന് യു.എസ് വിശദീകരിച്ചിട്ടില്ല. എന്നാൽ, കരയിലും കടലിലുമുള്ള യു.എസ് സംയുക്ത സൈന്യത്തെ സംരക്ഷിക്കാൻ ശേഷിയുള്ള ബഹിരാകാശ നിയന്ത്രണ ആയുധങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് സ്‌പേസ് ഫോഴ്‌സ് വക്താവും പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തിനും സ്വയം പ്രതിരോധത്തിനും ഒരുപോലെ ഇവ ഉപയോഗിക്കാനാകും.
അമേരിക്കയെ മിസൈൽ ആക്രമണങ്ങളിൽനിന്ന് പൂർണമായി സംരക്ഷിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ‘ഗോൾഡൻ ഡോം’ എന്ന മിസൈൽ പ്രതിരോധ സംവിധാനം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബഹിരാകാശ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇതിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം. ചൈനയും റഷ്യയും സമാന രീതിയിൽ ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ.
ബഹിരാകാശത്തെ സൈനിക മത്സരം കൂടുതൽ ശക്തമാകുന്നുവെന്ന ആശങ്കയ്ക്കിടെയാണ് അമേരിക്കയുടെ പുതിയ വെളിപ്പെടുത്തൽ. നേരിട്ട് ആയുധം ഉപയോഗിക്കുന്നതിലുപരി ഉപഗ്രഹങ്ങളെ ലക്ഷ്യമിടുന്ന സാങ്കേതികവിദ്യകളുടെ വികസനമാണ് ഇപ്പോൾ രാജ്യങ്ങൾക്കിടയിലെ പ്രധാന മത്സരം. അതിനാൽ ‘ഗോൾഡൻ ഡോം’ ഉൾപ്പെടെയുള്ള അമേരിക്കയുടെ പുതിയ പ്രതിരോധ പദ്ധതികളിൽ ബഹിരാകാശ സാങ്കേതികവിദ്യയ്ക്ക് നൽകുന്ന പ്രാധാന്യം വരുംകാലത്ത് കൂടുതൽ ചർച്ചയാകുമെന്നാണ് വിലയിരുത്തൽ.
1967ലെ ബഹിരാകാശ കരാർ പ്രകാരം ഭ്രമണപഥത്തിൽ ആയുധങ്ങൾ വിന്യസിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ കരാറിന്റെ പരിധിയിൽ വരാത്ത രീതിയിൽ എതിരാളികളുടെ ഉപഗ്രഹങ്ങളെ ലക്ഷ്യമിടാൻ കഴിയുന്ന സാങ്കേതികവിദ്യകൾ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ വികസിപ്പിച്ചുവരികയാണ്. 2022ൽ റഷ്യ യുക്രൈൻ ആക്രമിച്ചതിന് പിന്നാലെ യൂറോപ്യൻ ഉപഗ്രഹങ്ങളിൽ നിന്ന് വിവരങ്ങൾ ചോർത്തിയതായി ആരോപിക്കപ്പെട്ട രണ്ട് റഷ്യൻ ഉപഗ്രഹങ്ങളുടെ നീക്കവും പുറത്തുവന്നിരുന്നു. 2024ൽ ഉപഗ്രഹങ്ങളെ ആക്രമിക്കാൻ ശേഷിയുള്ള ഒരു ഉപഗ്രഹം റഷ്യ വിക്ഷേപിച്ചതായും അമേരിക്ക ആരോപിച്ചിരുന്നു. റഷ്യ ഇതിൽ പരസ്യമായി പ്രതികരിച്ചിരുന്നില്ല.
അതേ സമയം ബഹിരാകാശത്തെ ‘ആയുധ മത്സര’ത്തിനെതിരെ ചൈന ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. സൈനിക ശേഷിയും യുദ്ധസജ്ജീകരണങ്ങളും വർധിപ്പിക്കുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
SUMMARY: A historic first: America sets up an arsenal in space.
















