ഇസ്ലാമാബാദ്: ഷാർജയില്‍ നിന്ന് കറാച്ചിയിലേക്കു പുറപ്പെട്ട പാക് കാർഗോ വിമാനം കാണാതായി. ചൊവ്വാഴ്ച രാത്രി അഞ്ച് ജീവനക്കാരുമായി പറന്നുയർന്ന, പാക് രജിസ്ട്രേഡ് ബോയിങ് 737 കാർഗോ വിമാനമാണ് കറാച്ചിയില്‍ ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുമ്പ് കാണാതായത്. വിമാനത്തിന് എയർ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി പാക് വ്യോമയാന അധികൃതർ അറിയിച്ചു.
വിമാനം കടലില്‍ തകർന്നുവീണിരിക്കാമെന്ന ആശങ്ക ശക്തമായതോടെ പാക് നാവികസേനയും വ്യോമസേനയും സംയുക്തമായി വൻ തിരച്ചില്‍ ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം 9.18-ഓടെ വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തില്‍ തകരാർ ഉണ്ടായതായി പൈലറ്റ് കറാച്ചി എയർ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചിരുന്നു. ഉടൻ തന്നെ വിമാനത്തിന് മാർഗനിർദേശം നല്‍കാൻ ശ്രമിച്ചെങ്കിലും മൂന്ന് മിനിറ്റിനുശേഷം റഡാറില്‍ വിമാനം അതിവേഗത്തില്‍ താഴേക്ക് പതിക്കുന്നതും ദിശയില്‍ പെട്ടെന്നുള്ള മാറ്റം സംഭവിക്കുന്നതും രേഖപ്പെടുത്തി.
തുടർന്ന് വിമാനവുമായുള്ള റേഡിയോ-റഡാർ ബന്ധം പൂർണമായും നഷ്ടമായി. കറാച്ചിയില്‍ നിന്ന് ഏകദേശം 155 നോട്ടിക്കല്‍ മൈല്‍ (ഏകദേശം 287 കിലോമീറ്റർ) പടിഞ്ഞാറ് ഭാഗത്താണ് വിമാനം അവസാനമായി റഡാറില്‍ പതിഞ്ഞത്. ഫ്ലൈറ്റ് ട്രാക്കിങ് പ്ലാറ്റ്ഫോമുകളുടെ പ്രാഥമിക വിവരങ്ങള്‍ പ്രകാരം വിമാനം ആദ്യം അല്‍പസമയം ഉയർന്നെങ്കിലും പിന്നീട് അതിവേഗത്തില്‍ താഴേക്ക് പതിക്കുകയായിരുന്നു. അവസാനമായി ലഭിച്ച സിഗ്നലില്‍ വിമാനം ഏകദേശം 1,100 അടി ഉയരത്തിലായിരുന്നുവെന്നും അതിവേഗ ഇറക്കം രേഖപ്പെടുത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.















