വാഷിംഗ്ടണ്‍: ന്യൂയോർക്കിലെ സബ്‌വേ പാളത്തില്‍ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിക്കും നേപ്പാള്‍ വംശജനായ സുഹൃത്തിനും ദാരുണാന്ത്യം. ലോവർ മാൻഹട്ടനിലെ സ്പ്രിംഗ് സ്ട്രീറ്റ് സബ്‌വേ സ്റ്റേഷനിലാണ് അപകടമുണ്ടായത്. മലൈക ചിത്ര (24), നവം കൗള്‍ (24) എന്നിവരാണ് മരിച്ചത്. പാളത്തിലേക്ക് ഇരുവരും എങ്ങനെ എത്തിയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഒരാള്‍ അബദ്ധത്തില്‍ ട്രാക്കിലേക്ക് വീണതിനെ തുടർന്ന് രക്ഷിക്കാനായി മറ്റേയാള്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് പാളത്തിലേക്ക് ഇറങ്ങിയതാകാമെന്നാണ് അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്. അമേരിക്കയില്‍ ഫാർമസ്യൂട്ടിക്കല്‍ ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു മലൈക ചിത്ര. നവം കൗള്‍ ഡേറ്റ അനലിസ്റ്റായാണ് ജോലി ചെയ്തിരുന്നത്.
ഇരുവരും റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ പൂർവ വിദ്യാർഥികളായിരുന്നു. ന്യൂജഴ്സിയിലാണ് ഇരുവരും താമസിച്ചിരുന്നത്. ഞായറാഴ്ച പുലർച്ചെ 3.14നാണ് അപകടത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. അപകടസമയത്ത് ട്രെയിനില്‍ ഏകദേശം 100 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവരെ പിന്നീട് സുരക്ഷിതമായി പ്ലാറ്റ്‌ഫോമിലേക്ക് മാറ്റി.
രണ്ടു പേർ ട്രാക്കില്‍ ഇരിക്കുന്നത് കണ്ടെന്നും എമർജൻസി ബ്രേക്ക് പ്രയോഗിക്കാൻ ശ്രമിച്ചിട്ടും ട്രെയിൻ നിർത്താൻ കഴിഞ്ഞില്ലെന്നും ട്രെയിൻ ഓപ്പറേറ്റർ മൊഴി നല്‍കിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ന്യൂജഴ്സിയില്‍ താമസിക്കുന്ന രണ്ടുപേരും എന്തിനാണ് ഇവിടെ എത്തിയതെന്ന അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഇവർ മദ്യപിച്ചിരുന്നോ എന്നും ആത്മഹത്യാ സാദ്ധ്യതയുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. എന്നാല്‍ ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല.
SUMMARY: An Indian-origin woman and her friend died after being struck by a train while sitting on railway tracks in New York
















