ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ വീണ്ടും സ്‌ഫോടനമുണ്ടായി. അപകടത്തില്‍ പോലിസുകാരടക്കം 15 പേര്‍ക്ക് പരുക്കേറ്റു. ഇവരെ വിരുദുനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വി മുത്തുലിംഗപുരം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ‘വനജ ഫയർ വർക്സി’ൽ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. മുപ്പത് തൊഴിലാളികളാണ് അപകടസമയത്ത് ജോലിയിലുണ്ടായിരുന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ പടക്ക ഫാക്ടറിയുടെ നാല് മുറികള്‍ പൂര്‍ണ്ണമായും കത്തി നശിച്ചുവെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 10 കിലോമീറ്റര്‍ ദൂരം വരെ പ്രകമ്പനമുണ്ടായി. വെടിമരുന്ന് സൂക്ഷിച്ചിരിക്കുന്ന മുറിയിൽ തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരിക്കെ, രാസവസ്തുക്കളുടെ മിശ്രിതത്തിലുണ്ടായ ഉരസൽ കാരണം അപ്രതീക്ഷിതമായി സ്ഫോടനം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം. .
ആദ്യ സ്ഫോടനത്തിൽ പരുക്കേറ്റ 6 തൊഴിലാളികളെ രക്ഷപ്പെടുത്തി വിരുദുനഗർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ജെ സി ബി യന്ത്രങ്ങൾ ഉപയോഗിച്ച് തിരച്ചിൽ നടക്കുന്നുണ്ട്. ദുരന്തത്തെ അനുശോചിച്ച മുഖ്യമന്ത്രി സ്റ്റാലിന്‍റെ നിർദേശ പ്രകാരം റവന്യു – ധനകാര്യ മന്ത്രിമാർ സ്ഥലത്തെത്തി. സംഭവം സംബന്ധിച്ച് അന്വേഷിക്കാൻ നാല് സംഘങ്ങളെ എസ് പി നിയോഗിച്ചു.
SUMMARY: Another explosion during search operation in Virudhunagar; death toll rises to 23














