കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. റിങ്കു സിങിന്റെ തകർപ്പൻ ബാറ്റിങും ഒപ്പം വരുൺ ചക്രവർത്തി കാർത്തിക് ത്യാഗി എന്നിവരുടെ ബൗളിംഗുമാണ് കൊൽക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്.
ടോസ് നേടി രാജസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കം കാഴ്ച വെച്ചെങ്കിലും പിന്നീട് ശേഷം ബാറ്റിംഗ് തകര്‍ച്ച നേരിടുകയായിരുന്നു രാജസ്ഥാന്‍. ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശി 46(28) – യശസ്വി ജയ്‌സ്‌വാള്‍ 39(29) സഖ്യം 81 റണ്‍സാണ് ആദ്യ വിക്കറ്റില്‍ നേടിയത്. എന്നാല്‍ പിന്നീട് വന്നവര്‍ക്ക് ആ മികവ് ആവര്‍ത്തിക്കാന്‍ കഴിയാതെ വന്നതോടെ രാജസ്ഥാന്‍ 20 ഓവറില്‍ ഒമ്പതിന് 155 എന്ന സ്‌കോറില്‍ ഒതുങ്ങി.ഓപ്പണര്‍മാര്‍ക്ക് ശേഷം ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 12(14), ഷിംറോണ്‍ ഹെറ്റ്മയര്‍ 15(18) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. നാലോവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ കൊയ്ത വരുണ്‍ ചക്രവര്‍ത്തിയാണ് രാജസ്ഥാനെ തകര്‍ത്തത്. കാര്‍ത്തിക് ത്യാഗിക്കും മൂന്ന് വിക്കറ്റുകള്‍ ലഭിച്ചു. സ്പിന്നര്‍ സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.
കൊൽക്കത്തയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ടിം സീഫെർട്ടും (0) ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും (0) റണ്ണൊന്നുമെടുക്കാതെ മടങ്ങി. എന്നാൽ 34 പന്തിൽ നിന്ന് പുറത്താകാതെ 53 റൺസെടുത്ത റിങ്കു സിങാണ് കൊൽക്കത്ത യുടെ വിജയ ശില്പി. അങ്കുൽ റോയ് (16 പന്തിൽ 29), കാമറൂൺ ഗ്രീൻ (13 പന്തിൽ 27) എന്നിവരും മികച്ച പ്രകടനം നടത്തി. രാജസ്ഥാനു വേണ്ടി രവീന്ദ്ര ജഡേജ 3 ഓവറിൽ വെറും 8 റൺസ് മാത്രം വിട്ടുനൽകി 2 വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, രവി ബിഷ്‌ണോയ്, യാഷ് പുഞ്ച എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് തോല്‍വിയും ഒരു ജയവും മഴ കാരണം ഉപേക്ഷിക്കപ്പെട്ടതിനെതുടര്‍ന്ന് ലഭിച്ചതും ഉള്‍പ്പെടെ മൂന്ന് പോയിന്റാണ് കൊല്‍ക്കത്തയ്ക്കുള്ളത്. ഇതോടെ പോയിന്റെ പട്ടികയിലെ അവസാന സ്ഥാനത്ത് നിന്ന് ഒരുപടി മുകളിലേക്ക് കയറാനും അവര്‍ക്കായി.
SUMMARY: Kolkata beat Rajasthan in IPL; won by 4 wickets















