കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ചൈന. ടിബറ്റ് അതിര്‍ത്തിക്കടുത്ത് ചൈനയിൽ പുതിയതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചൈനയിലെ ചോച്ചൻ ഖോള, പുരേപു സാങ്‌പോ നദികളുടെ സംഗമസ്ഥാനത്ത് പുതിയൊരു തടാകം രൂപപ്പെട്ടിരിക്കുന്നുവെന്ന് ചൈനീസ് ജലവിഭവ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വ്യാഴാഴ്ച രാവിലെ ഇതിൽ ഏകദേശം 20 ലക്ഷം ഘനമീറ്റർ വെള്ളം സംഭരിക്കപ്പെടുകയും ഇത് കവിഞ്ഞൊഴുകാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 30 ലക്ഷം ഘനമീറ്റർ വെള്ളം കൂടി ഇതിലേക്ക് ഒഴുകിയെത്തുമെന്നും ഇത് ഏതുസമയത്തും തകരാൻ വലിയ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തുന്നതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. സ്ഥലത്തെ രക്ഷാപ്രവർത്തനത്തിനായി പ്രാദേശിക പൊലീസ്, സുരക്ഷാ സേനയുടെ സഹായത്തിന് ബീജിംഗ്, ചെംഗ്‌ദു എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേനയെയും അയച്ചിട്ടുണ്ട്. ഗ്വിരോംഗ് ടൗണിന് സമീപത്തെ വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിച്ചു എന്നാൽ പോർട്ട് ഭാഗത്ത് എല്ലാം ഇപ്പോഴും തകരാറിലാണ്.
അതേസമയം നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 350 കടന്നു. പ്രളയത്തില്‍ 285 ഇന്ത്യക്കാരെ കാണാതായതായി വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ അറിയിച്ചിരുന്നു. ഇതില്‍ 33 പേര്‍ മലയാളികളാണ്. പശ്ചിമബംഗാളില്‍ നിന്നുള്ള 32 പേരെയും കാണാതായിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള 85 പേരെ കുറിച്ചും വിവരമില്ല. കാണാതായവരില്‍ ഒരുസംഘം ത്രിശൂലി-1 വൈദ്യുത പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. മറ്റൊരു സംഘം കൈലാസ് മാനസരോവര്‍ തീര്‍ത്ഥാടനത്തിനെത്തിയ തമിഴ്നാട്ടുകാരാണ്. ഇതുകൂടാതെ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 61 പേരെയും കേരളത്തില്‍ നിന്നുള്ള 33 പേരെയും ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്താക്കി. ഇതുവരെ രക്ഷപ്പെടുത്തിയത് 54 ഇന്ത്യക്കാരെയാണെന്നാണ് വിവരം.
SUMMARY: Another flash flood may occur within 72 hours, China warns of concern for Nepal
















