ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ട്വിസ്റ്റ്. സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് നാളെ രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും എന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം. കോൺഗ്രസിനൊപ്പം സിപിഐ, സിപിഎം, വിസികെ, മുസ്‌ലിം ലീഗ്, എഎംഎംകെ പാർട്ടുകളുടെ പിന്തുണ ലഭിച്ചതോടെ ടിവികെയ്ക്ക് ഭരണത്തിലെത്താൻവേണ്ട കേവല ഭൂരിപക്ഷമായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ശനിയാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാല്‍ വിജയ്‌യെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിട്ടില്ലെന്നാണ് ഗവർണർ ആർ.വി. ആർലേക്കറുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
ആകെ 234 സീറ്റുകളുള്ള നിയമസഭയിൽ ഭരിക്കാൻ 118 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ, വിജയ്ക്ക് നിലവിൽ 116 പേരുടെ പിന്തുണ മാത്രമേ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നാണ് ഗവർണറുടെ ഓഫീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഗവർണർ വിജയ്‌യെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചിട്ടില്ലെന്നും ശനിയാഴ്ച നടക്കേണ്ടിയിരുന്ന ചടങ്ങുകൾ മാറ്റിവച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ എന്നിവരുമായി സഖ്യ ചർച്ചകൾ നടന്നെങ്കിലും ഭൂരിപക്ഷം തികയ്ക്കാൻ ആവശ്യമായ പിന്തുണ കത്തുകൾ ഹാജരാക്കാൻ ടിവികെയ്ക്ക് സാധിച്ചിട്ടില്ല. പിന്തുണയ്ക്കുന്ന എല്ലാ എംഎൽഎമാരുടെയും കത്തുകൾ ഹാജരാക്കണമെന്ന് ഗവർണർ കർശന നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ഭൂരിപക്ഷത്തിന് രണ്ട് അംഗങ്ങളുടെ കുറവുള്ളതിനാൽ തമിഴ്നാട് രാഷ്ട്രീയത്തിൽ നാടകീയമായ നീക്കങ്ങളാണ് നടക്കുന്നത് വിജയ്ക്ക് പിന്തുണ അറിയിച്ചിരുന്ന വിസികെ, ഗവർണർക്ക് നൽകാനുള്ള പിന്തുണക്കത്ത് നൽകിയില്ല. ഇതോടെ വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല. വിസികെയ്ക്ക് മേൽ ഡിഎംകെയുടെ സമ്മർദം ഉണ്ടെന്നാണ് സൂചന. ഇതിനിടെ വിസികെ അധ്യക്ഷൻ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി.
SUMMARY: Another twist in Tamil Nadu; Vijay unable to prove majority, oath-taking uncertain














