തൃക്കാക്കര: ടിനി ടോമിനെതിരായ പരാതിയുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് അൻസിബ ഹസ്സൻ. ആരോപണ വിധേയർ തന്നെ തന്റെ പരാതി കേള്‍ക്കുന്നത് തന്നെ പരിഹസിക്കുന്നതിന് തുല്യമാണെന്നും അൻസിബ പ്രതികരിച്ചു. ലക്ഷ്‌മി പ്രിയയ്ക്കെതിരെ നല്‍കിയ പരാതിയില്‍ മൊഴി നല്‍കാനായി തൃക്കാക്കര എ സി പി ഓഫീസില്‍ എത്തിയപ്പോഴാണ് അൻസിബ ഹസ്സൻ പ്രതികരിച്ചത്.
ടിനി ടോം തന്നോട് മാത്രമല്ല ഒരു സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്നും കേരളം പോലെ സെക്കുലർ ആയ ഒരു സ്റ്റേറ്റിനോടാണ് തെറ്റ് ചെയ്തതെന്നും അൻസിബ പറഞ്ഞു. ഒരാളോട് വ്യക്തിവിരോധം തീർക്കാൻ ഒന്നും കിട്ടാതിരിക്കുമ്പോള്‍ പേര് അൻസിബ ഹസൻ എന്നായതുകൊണ്ട് തെറ്റായ സന്ദേശം സമൂഹത്തിന് കൊടുക്കാനാണ് ശ്രമിച്ചത്. മലയാളികള്‍ക്ക് കാര്യം മനസിലായിട്ടുണ്ട്. ചെയ്ത തെറ്റിന് അദ്ദേഹം ശിക്ഷ അനുഭവിച്ചേ മതിയാകൂ എന്നും ടിനിക്കെതിരേ പരാതിയുമായി മുന്നോട്ടു പോകുമെന്നും അൻസിബ വ്യക്തമാക്കി.
മാധ്യമങ്ങളുടെ സമ്മർദം മൂലമാണ് തനിക്ക് പറയാനുള്ളത് കേള്‍ക്കാൻ താര സംഘടനയായ അമ്മയുടെ നേതൃത്വം തയാറായത്. ഇതിനു മുമ്പ് താൻ പല തവണ പരാതി പറഞ്ഞിരുന്നു. ഇതേ കമ്മിറ്റിക്കു മുമ്പില്‍ വീണ്ടും ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് പറയുന്നത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും അൻസിബ പറഞ്ഞു.
SUMMARY: Ansiba makes serious allegations against Tiny Tom
















