ഡാലസ്: പോർച്ചുഗലിന്റെയും ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെയും സ്വപ്‌നം തകർത്ത് സ്‌പെയ്‌ൻ ലോകകപ്പ് ഫുട്‌ബോൾ ക്വാർട്ടറിൽ. ആവേശപ്പോരാട്ടത്തിന്റെ 90-ാം മിനിട്ടിൽ മൈക്കേൽ മെറീനോ നേടിയ ഗോളിനാണ് സ്‌പെയ്‌ൻ ക്വാർട്ടർ ഫൈനലിലെത്തിയത്. ആറാം വട്ടവും കിരീട നേട്ടത്തിന് ഇറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ കണ്ണീരോടെ ലോകകപ്പ് കരിയർ അവസാനിപ്പിച്ചു. പരാജയത്തിന് പിന്നാലെ റോബർട്ടോ മാർട്ടിനെസ് പരിശീലകസ്ഥാനവും രാജിവച്ചു.
ഇരു പകുതികളിലും ഇരുഭാഗത്തും മികച്ച മുന്നേറ്റങ്ങളുണ്ടായെങ്കിലും ഗോൾ കീപ്പർമാരുടെ സേവുകളാണ് ലക്ഷ്യം ഭേദിക്കുന്നതിൽ തടസമായി നിന്നത്. എന്നാൽ കളി അവസാനത്തോട് അടുത്തപ്പോൾ ലക്ഷ്യം തെറ്റിനിന്ന ഗോളിയെ മറികടന്ന് മെറീന പെട്ടെന്ന് ലഭിച്ച അവസരത്തിൽ സ്കോർ ചെയ്തു. 90 മിനിറ്റിലും ഗോൾരഹിതമായി തുടർന്ന മത്സരത്തിന്റെ ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ തന്നെയായിരുന്നു മെറീനോയുടെ ഗോൾ. 85-ാം മിനിറ്റിൽ കളത്തിലിറങ്ങിയ മെറീനോ അങ്ങനെ സ്‌പെയിനിന്റെ വിജയശിൽപിയായി. പെട്ടെന്ന് എടുത്ത ഒരു ഫ്രീകിക്കാണ് സ്‌പെയിനിന്റെ വിജയഗോളിലേക്ക് വഴിവെട്ടിയത്. ഫെറാൻ ടോറസ് നീട്ടി നൽകിയ പന്ത് മെറീനോ വലയിലെത്തിക്കുകയായിരുന്നു. ടൂർണമെന്റിൽ ഇതുവരെ ഗോൾ വഴങ്ങിയിട്ടില്ലെന്ന റെക്കോഡ് നിലനിർത്താനും സ്‌പെയിനിനായി. 2010നുശേഷം സ്‌പെയ്‌നിന്റെ ആദ്യ ക്വാർട്ടറാണ്.
SUMMARY: Portugal is out; Spain crushes Ronaldo’s dream and reaches World Cup quarterfinals
















