കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള ആഡംബര വാഹനക്കടത്തില്‍ മുഖ്യ സൂത്രധാരൻ പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി ബിഷ്വദ്വീപ് ദാസ് ആണ് അറസ്റ്റിലായത്. അസമില്‍ നിന്ന് നാല് പേർ കൂടി പിടിയിലായി. വിപ്രോയിലെ സീനിയർ എഞ്ചിനീയറാണ് ബിഷ്വദ്വീപ് ദാസ്. ഭൂട്ടാനില്‍ നിന്ന് അനധികൃതമായി വാഹനങ്ങള്‍ എത്തിച്ച് വ്യാജ രേഖകള്‍ ഉണ്ടാക്കുകയാണ് ചെയ്യന്നത്.
15 കാറുകളാണ് കേരളത്തില്‍ നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നത്. പ്രമുഖ വ്യവസായികള്‍, ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിലാണ് മുഖ്യ സൂത്രധാരൻ പിടിയിലായിരിക്കുന്നത്. ഭൂട്ടാൻ അതിർത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഭൂട്ടാനിലുള്ള വാഹനം ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് നിയമ പ്രശ്‌നങ്ങളില്ല. പക്ഷേ നടപടിക്രമങ്ങള്‍ പാലിക്കണം.
ഭൂട്ടാൻ പൗരന്റെ വാഹനം ഇന്ത്യയില്‍ എത്തിക്കുന്നതിന് മുമ്പ് ഭൂട്ടാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയില്‍ ഡി രജിസ്‌ട്രേഷൻ നടത്തണം. അതിനുശേഷം NOC നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇന്ത്യയിലേക്ക് വാഹനങ്ങള്‍ എത്തിക്കാൻ സാധിക്കൂ. എന്നാല്‍ ഇതുവരെ ഭൂട്ടാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയില്‍ എസ്യുവി ലക്ഷ്വറി വാഹനങ്ങള്‍ ഡി രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തല്‍.
150ഓളം വാഹനങ്ങളാണ് ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയത്. ലാൻഡ് ക്രൂസർ, ലാൻഡ് റോവർ, ടാറ്റ എസ്‌യുവികള്‍, മഹീന്ദ്ര-ടാറ്റ ട്രക്കുകള്‍ എന്നിവ അടക്കമാണ് ഇന്ത്യയിലേക്ക് കടത്തിയത്. റോയല്‍ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങളാണ് രാജ്യത്തേക്ക് എത്തിയത്.
SUMMARY: Bhutan vehicle smuggling; mastermind arrested
















